തിരുവനന്തപുരം വേളിയിൽ നോക്കുകൂലി നൽകാത്തതിന്റെ പേരിൽ ട്രാൻസ്ഫോർമർ ഇറക്കുന്നത് തൊഴിലാളി യൂണിയനുകൾ തടസപ്പെടുത്തി. ക്രെയിനുപയോഗിച്ച് രണ്ടായിരം രൂപയ്ക്ക് ഇറക്കുന്നതിന് എണ്ണായിരം രൂപ നോക്കുകൂലി വേണമെന്ന് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലെ തൊഴിലാളികൾ ആവശ്യപ്പെട്ടെന്നാണ് പരാതി. പണം നൽകാത്തതിനാൽ ട്രാൻസ്ഫോർമർ നാല് ദിവസം വാഹനത്തിൽ തന്നെ വയ്ക്കേണ്ടിവന്നു.
കെ.എസ്.ഇ.ബിയുടെ വേളി സബ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതാണ് ട്രാൻസ്ഫോർമർ. ടൺ കണക്കിന് ഭാരമുള്ള ട്രാൻസ്ഫോർമർ ഇറക്കുന്നതും കയറ്റുന്നതുമെല്ലാം ക്രയിനാണ്. ഒരു കല്ലെടുത്ത് മാറ്റേണ്ട പണിപോലും തൊഴിലാളികൾക്കില്ല. എന്നാൽ ഇറക്കാൻ അനുവദിക്കണമെങ്കിൽ ഇരുപത്തയ്യായിരം രൂപ വേണമെന്ന് ഐ.എൻ.ടി.യു.സിയും മറ്റ് ചില ചെറുകിട യൂണിയനുകളും ആവശ്യപ്പെട്ടെന്നാണ് പരാതി.
സി.ഐ.ടിയുവും ബി.എം.എസും നോക്കുകൂലി വേണ്ടെന്ന നിലപാടെടുത്തു. ഇതോടെ ട്രാൻസ്ഫോർമർ കൊണ്ടുവന്ന കമ്പനിയിലെ ഉദ്യോഗസ്ഥർ തൊഴിൽവകുപ്പിന് പരാതി നൽകി. ലേബർ ഓഫീസറെത്തി നടപടിയെടുക്കുമെന്നറിയിച്ചതോടെ നോക്കുകൂലിക്കാർ പിൻമാറി. വെറും രണ്ടായിരം രൂപ നൽകി ക്രയിനുപയോഗിച്ച് ട്രാൻസ്ഫോർമർ ഇറക്കുകയും ചെയ്തു. രണ്ടാഴ്ച മുൻപ് മറ്റൊരു ട്രാൻസ്ഫോർമർ കൊണ്ടുവന്നപ്പോൾ ഇതേകൂട്ടർ 8000 രൂപ നോക്കുകൂലി വാങ്ങിയിരുന്നതായും പരാതിയിൽ പറയുന്നു.