തിരുവനന്തപുരം കോർപ്പറേഷനിൽ ഉപയോഗിക്കാതെ ഉപേക്ഷിച്ച വാഹനങ്ങൾ പ്രയോജനപ്പെടുത്താൻ നടപടി. തകരാറില്ലാത്ത വാഹനങ്ങൾ മാലിന്യശേഖരണത്തിന് ഉപയോഗിക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. നശിച്ച് പോയ വാഹനങ്ങൾ ഉടൻ ലേലം ചെയ്യാനും തീരുമാനം. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് ഇടപെടൽ.
ലോറികളും ഓട്ടോയും അടക്കം നൂറോളം വാഹനങ്ങളാണ് വിവിധയിടങ്ങളിൽ ഉപേക്ഷിച്ചിരിക്കുന്നത്. വിളപ്പിൽശാല മാലിന്യ സംസ്കരണ ഫാക്ടറി പൂട്ടിയതോടെയാണ് അന്നുപയോഗിച്ചിരുന്ന വാഹനങ്ങളെല്ലാം കൂട്ടത്തോടെ കൊണ്ടുതള്ളിയത്. അങ്ങിനെ ഉപേക്ഷിച്ചവയിൽ കാലപ്പഴക്കമില്ലാത്ത വാഹനങ്ങൾ പോലുമുണ്ടെന്ന് മനോരമ ന്യൂസ് വാർത്ത ശരിവച്ചാണ് അവ വീണ്ടും ഉപയോഗിക്കാനുള്ള തീരുമാനം.
വർഷങ്ങളായി വെറുതേ കിടന്ന് ഭൂരിഭാഗം വാഹനങ്ങളും തുരുമ്പെടുത്ത് നശിച്ചിട്ടുണ്ട്. അവ ലേലം ചെയ്യാനും നടപടിയായി. വരുന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്ത് തീരുമാനിക്കും.