മരിച്ച് പതിനാല് ദിവസം കഴിഞ്ഞപ്പോൾ യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിന്റ പത്രപ്പരസ്യം. വല്ലാർപാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം തിരുമല സ്വദേശി ശ്രീകണ്ഠനെയാണ് കാണാനില്ലെന്ന് കാണിച്ച് പൂജപ്പുര പൊലീസ് മാധ്യമങ്ങളിൽ പരസ്യം നൽകിയത്. മൃതദേഹം കിട്ടിയപ്പോൾ തന്നെ സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും ഇതൊന്നും ഒാർക്കാതെയാണ് പൊലീസിന്റ ഈ പ്രകടനം.
പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരോടാണ് ഈയമ്മയുടെ ചോദ്യം.മകനെ കാണാനില്ലെന്ന് പരാതി നൽകിയിട്ട് അനങ്ങിയില്ല. എന്നിട്ട് മകൻ മരിച്ച് പതിനാറടിയന്തരം അടുത്തപ്പോൾ യുവാവിനെ കാണാനില്ലെന്ന് പൊലീസിന്റ വക പത്രപരസ്യം.
ഓഗസ്റ്റ് രണ്ടിനാണ് ഒാട്ടോറിക്ഷ ഡ്രൈവറായ ശ്രീകണ്ഠനെ കാണാതായത്. പൊലീസിൽ പരാതിപ്പെട്ടിട്ടും പ്രയോജമില്ലാതെ വന്നതോടെ കുടുംബാംഗങ്ങൾ മാധ്യമങ്ങളിൽ വാർത്ത നൽകി. ഒടുവിൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വല്ലാർപാടത്ത് കണ്ടെത്തിയ അനാഥ മൃതദേഹം ശ്രീകണ്ഠന്റേതെന്ന് തിരിച്ചറിഞ്ഞു.
മൃതദേഹം സംസ്കരിക്കുന്നതിനു മുമ്പുതന്നെ പൂജപ്പുര സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെയായിരുന്നു പൊലീസിന്റെ പത്രപ്പരസ്യം. മരണത്തിലെ ദുരൂഹത വല്ലാർപാടം പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് പൂജപ്പുര പൊലീസിന്റെ ഈ കൈകഴുകൽ.