മാലിന്യശേഖരണത്തിന് ജനങ്ങളിൽ നിന്ന് ഫീസീടാക്കാനുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ തീരുമാനം വിവാദത്തിൽ. സി.പി.എം ഭരണസമിതിയുടെ തീരുമാനത്തിനെതിരെ സി.പി.ഐയും പ്രതിപക്ഷവും രംഗത്ത്. എന്നാൽ ഫീസ് പിൻവലിക്കാനാവില്ലെന്ന് മേയർ വി.കെ. പ്രശാന്ത് വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിൽ കേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനമില്ല. ഇതിന് പകരം ഉറവിട മാലിന്യസംസ്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയുടെ പുതിയ പദ്ധതി. എല്ലാ വീട്ടിലും മാലിന്യം ശേഖരിക്കാനുള്ള കിച്ചൻ ബിന്നുകൾ നൽകും. ഇതിന്റെ പരിപാലനത്തിന് പ്രതിമാസം 250 രൂപ വാങ്ങും. വീടുകളിൽ സംസ്കരിക്കാതെ മാലിന്യം നഗരസഭ ശേഖരിക്കണമെങ്കിൽ 800 രൂപയും നൽകണമെന്നുമാണ് തീരുമാനം. എന്നാൽ ഇത്രയും ഉയർന്ന ഫീസേർപ്പെടുത്തിയത് പിൻവലിക്കണമെന്ന് ഭരണകക്ഷിയായി സി.പി.ഐ തന്നെ ആവശ്യപ്പെട്ടു.
ബി.ജെ.പിയും കോൺഗ്രസും അടങ്ങിയ പ്രതിപക്ഷവും പ്രതിഷേധത്തിലാണ്. ഇതിനിടെ സി.പി.എമ്മിൽ കോർപ്പറേഷന്റെ മേൽനോട്ടച്ചുമതലയുള്ള സംസ്ഥാന സമിതിയംഗം വി.ശിവൻകുട്ടിയും ഫീസ് ഘടന പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന് കത്ത് നൽകി. എന്നാൽ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നൂവെന്നാണ് മേയറുടെ നിലപാട്.