കവയത്രി സുഗതകുമാരിയുടെ ആറൻമുളയിലെ വാഴുവേലിൽതറവാട് പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കും. ഇതിന്റെ ഭാഗമായുള്ള നടപടികൾ തുടങ്ങി. ട്രസ്റ്റിനു കീഴിലുള്ള തറവാട് സംരക്ഷിക്കണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടതിനെതുടർന്നാണ് സർക്കാർ ഇടപെടൽ.
നൂറ്റാണ്ടുകൾ പഴക്കമുണ്ട് വാഴുവേലിൽ തറവാടിന്. പൂർണമായും തടിയിൽ നിർമിച്ച് ഓടുമേഞ്ഞകെട്ടിടം. പഠനം, ഔദ്യോഗിക ജീവിതം എന്നിവയുമായി ബന്ധപ്പെട്ട് തറവാട്ടിലുള്ളവർ ആറൻമുള വിട്ടതോടെ തറവാടിന്റെ സംരക്ഷണം ഇപ്പോൾ സുഗതകുമാരിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിനാണ്. തറവാട് സംരക്ഷിത സ്മാരകമാക്കിമാറ്റണമെന്നാവശ്യപ്പെട്ട് സുഗതകുമാരി സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തറവാട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു.
ആറൻമുള ക്ഷേത്രത്തിന് സമീപമുളള 65 സെന്റ് സ്ഥലത്താണ് തറവാട്. തറവാടിനോട് ചേർന്ന് ഒരുസർപ്പക്കാവും ഉണ്ട്. ഇവയെല്ലാം പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിൽ സംരക്ഷിക്കണമെന്നാണ് ആവശ്യം. ഒരുമാസം മുൻപ് പുരാസ്തുവകുപ്പിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു.