മൂന്നാറിൽ കാട്ടാനയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അക്രമിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കൂടി കേസെടുത്തു. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ, സൂപ്പർവൈസർ എന്നിവർക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തത്. സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവറെ ദേവികുളം കോടതി ജാമ്യത്തിൽ വിട്ടയച്ചു.
മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ അടിമാലി സ്വദേശി ധനീഷ്, വർക്ക് സൂപ്പർവൈസർ കുണ്ടള സ്വദേശി സജീവ് എന്നിവർക്കെതിരെയാണു വന്യജീവി സംരക്ഷണ നിയമ പ്രകാരം വനം വകുപ്പു കേസെടുത്തത്. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ഇടുക്കി പുന്നയാർ വെട്ടിക്കാട്ട് ബിനൂപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെണ്ടുവരൈ എസ്റ്റേറ്റ് വളപ്പിലിറങ്ങിയ ചില്ലിക്കൊമ്പനെ ബിനൂപിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആക്രമിച്ച് തുരത്തി. മസ്തകത്തിലും തുമ്പി കയ്യിലും ക്ഷതമേറ്റു. പരുക്കേറ്റ ചില്ലിക്കൊമ്പന്റെ ജഡം ഫാക്ടറിക്കു സമീപത്തെ ചതുപ്പിലാണ് കണ്ടെത്തിയത്. ചെണ്ടുവരൈ എസ്റ്റേറ്റിൽ തേയിലച്ചെടികൾ പിഴുത് മാറ്റുന്നതിന് കരാറുകാരൻ എത്തിച്ച മണ്ണു മാന്തി യന്ത്രമുപയോഗിച്ചാണു ചില്ലിക്കൊമ്പനെ തുരത്തിയത്.
കാട്ടാനയെ തുരത്താനുള്ള ബിനൂപിന്റെ ശ്രമത്തിനിടെ യന്ത്രക്കൈകൾ കൊണ്ടുള്ള അടിയേറ്റ് കാട്ടാനയുടെ മസ്തകത്തിനും ശ്വാസകോശത്തിനുണ്ടായ ഗുരുതര പരുക്കാണ് ആന്തരിക രക്തസ്രാവത്തിനും മരണത്തിനും കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനൂപിനെ ചൊവ്വാഴ്ച വനപാലകർ അറസ്റ്റു ചെയ്തത്. പ്രാണരക്ഷാർഥമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതെന്ന വാദം അംഗീകരിച്ചാണ് ബിനൂപിന് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ കൂടുതൽ പേർ പ്രതിയാകുമെന്നാണ് സൂചന.