പതിനേഴ് വർഷമായി പൂട്ടിക്കിടക്കുന്ന തിരുവനന്തപുരത്തെ ബോണക്കാട് എസ്റ്റേറ്റ് ഉടൻ തുറക്കുമെന്ന സർക്കാർ ഉറപ്പു പാഴായി. കഴിഞ്ഞ മേയിൽ അഡീഷണൽ ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ തീരുമാനങ്ങൾ മാനേജ്മെന്റ് നടപ്പാക്കിയില്ല. ഒന്നരപ്പതിറ്റാണ്ടിലേറെയായി ഇരുനൂറിലധികം തൊഴിലാളി കുടുംബങ്ങൾ നയിക്കുന്നത് ദുരിതജീവിതം.
കഴിഞ്ഞ ഒരുവർഷത്തിനിടെ, പലതവണയാണ് ബോണക്കാട് തൊഴിൽപ്രശ്നം പരിഹരിക്കാൻ സർക്കാർ യോഗം വിളിച്ചത്. തൊഴിൽവകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണന്റെ സാന്നിധ്യത്തിലും അല്ലാതെയും. മെയ് മാസം നടന്ന അവസാനയോഗത്തിൽ തോട്ടം ഉടൻ തുറക്കുമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകി. എന്നാൽ മാസം രണ്ടുപിന്നിട്ടിട്ടും യാതൊരു അനക്കവുമില്ല.
പതിറ്റാണ്ടുകളായി അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കും പട്ടിണിക്കും പരിഹാരമാകുമെന്ന് കരുതിയവർക്ക് തെറ്റി. മാനേജ്മെന്റ് തോട്ടംതുറക്കാൻ മുന്നോട്ടുവരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. സർക്കാർ ഏറ്റെടുക്കുകയാണ് ഇനിയുള്ള ഏകപോംവഴിയെന്നും അവർ പറയുന്നു.