ക്രൂഷ്ചേവും പുഷ്കിനും ടോൾസ്റ്റോയുമെല്ലാം തിരുവനന്തപുരത്ത് ഒരുവേദിയിൽ. റഷ്യൻ പേരുള്ള മലയാളികളുടെ സംഗമമാണ് ഈ കൗതുകക്കാഴ്ച ഒരുക്കകയത്. റഷ്യൻ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ലെനിൻമാരായിരുന്നു വന്നവരിൽ ഏറെയും. സ്റ്റാലിനും ക്രൂഷ്ചേവും പ്രവ്ദയും വോൾഗയും മുതൽ റഷ്യൻ ശാസ്ത്രജ്ഞനായ ബെറിന്റെ വരെ പേരുള്ളവരും സംഗമത്തിനെത്തി. നാലുവയസുകാരി താനിയ ഉൾപ്പെടെ ആകെ 32 പേർ. പേരുകൾ വേറിട്ടുനിർത്തിയതിന്റെ കാഴ്ചകളായിരുന്നു എല്ലാവരും പങ്കുവെച്ചത്.
റഷ്യൻ പേരുകളോടുള്ള പ്രേമംമൂത്ത് പ്രാവ്ദ മകൾക്കിട്ട പേര് ഓൾഗയെന്നാണ്. പേര് വ്യക്തിത്വത്തെ സ്വാധീനച്ച കഥയാണ് സ്റ്റാലിൻ പറഞ്ഞത്. പേരുകൾ വഴങ്ങാത്ത നാട്ടുകാരായിരുന്നു പലർക്കും തലവേദന. ഒർജിനൽ ക്രൂഷ്ചേവിന്റെ ചിത്രം കണ്ട മലയാളി ക്രൂഷ്ചേവിന്റെ അനുഭവവും ചിരിയുണർത്തി. മക്കൾക്ക് റഷ്യൻപേരിടണമെന്ന ആഗ്രഹം നടക്കാതെപോയതിന്റെ ദുഃഖമുള്ളവരും കുറവല്ല.