സെക്രട്ടേറിയറ്റിൽ പഞ്ചിങ് നടപ്പാക്കിയിട്ടു നാളുകളായെങ്കിലും അതു നിരീക്ഷിക്കാൻ ആളില്ലാത്ത അവസ്ഥയ്ക്കു പരിഹാരമാകുന്നു. കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെഎഎസ്) രൂപീകരണ നീക്കത്തെ തുടർന്നു സെക്രട്ടേറിയറ്റിലെ ജോലികൾ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണു ജീവനക്കാരുടെ ഹാജർ നിരീക്ഷിക്കുന്നതിനു മൂന്നംഗ സെൽ രൂപീകരിച്ചത്.
സെക്രട്ടേറിയറ്റിലെ പഞ്ചിങ് സംവിധാനം പരിഷ്കരിക്കുന്നതിനു മുന്നോടിയായി മൂന്നു മാസത്തേക്കു ഹാജർ നില നിരീക്ഷിക്കുന്നതിനാണു സെൽ രൂപീകരിക്കുന്നതെന്നു പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സന്ദർശക സഹായ കേന്ദ്രത്തിൽ നിന്ന് ഒരു സെക്‌ഷൻ ഓഫിസറെയും രണ്ടു സൂപ്പർ ന്യൂമററി അസിസ്റ്റന്റുമാരെയും പുനർവിന്യസിച്ചു കൊണ്ടാണു സെൽ രൂപീകരിച്ചത്.
നിലവിലുള്ള പഞ്ചിങ് സമ്പ്രദായം ഫലപ്രദമല്ലെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. പഞ്ച് ചെയ്താലും കൃത്യമായി രേഖപ്പെടുത്താറില്ല. ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിലേക്കു സ്ഥലം മാറ്റുന്നതിന് അനുസരിച്ച് പഞ്ചിങ് സിസ്റ്റത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പഞ്ചിങ്ങിനെ ശമ്പളവുമായി ബന്ധിപ്പിക്കുകയോ അതു നിരീക്ഷിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ വഴിപാടു മാത്രമായി മാറി. ഇനി പഞ്ചിങ് നിരീക്ഷണവും നവീകരണവും നടക്കും.
പഞ്ച് ചെയ്ത ശേഷം പുറത്തു പോകുന്നവരും !
എന്നാൽ കൃത്യമായ നിരീക്ഷണത്തിനു മൂന്നു ജീവനക്കാർ മതിയാവില്ല. പഞ്ചു ചെയ്യുന്നവർ ജോലി ചെയ്യുന്നുണ്ടോയെന്നു നോക്കാൻ ഇപ്പോഴും സംവിധാനമില്ല. രാവിലെ വന്നു പഞ്ചു ചെയ്ത ശേഷം സ്വന്തം കാര്യങ്ങൾക്കായി പുറത്തു പോകുന്നവർ ഇപ്പോഴുമുണ്ട്. ജീവനക്കാർ വൈകുന്നേരം വരെ സീറ്റിലിരുന്നു ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ സംവിധാനമില്ല.
വകുപ്പു സെക്രട്ടറിമാർ കൃത്യമായി നിരീക്ഷിക്കുകയാണെങ്കിൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാൻ സാധിക്കും. പക്ഷെ ജീവനക്കാരെ പിണക്കാൻ താൽപര്യമില്ലാത്തതിനാല്‍ അവർ ആരെയും പിടി കൂടാറില്ല.കെഎഎസ് വിരുദ്ധ സമരത്തെ തുടർന്നു സെക്രട്ടേറിയറ്റിലെ ജോലി മാന്ദ്യം ഇപ്പോഴും തുടരുകയാണ്. പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസമില്ലാതെ എല്ലാ ജീവനക്കാരിലും ഇതു പ്രകടമാണ്. ഫയലുകൾ ഇഴഞ്ഞാണു നീങ്ങുന്നത്.
ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്നു
പല സീറ്റിലും ഫയലുകൾ കെട്ടിക്കിടക്കുന്നു. മുമ്പു ദിവസം 40 ഫയൽ വരെ ലഭിച്ചിരുന്ന അഡീഷനൽ സെക്രട്ടറിമാർക്ക് ഇപ്പോൾ ലഭിക്കുന്നതു കഷ്ടിച്ച് ഏഴു ഫയലാണ്. സർക്കാരിന്റെ പൊതുവായ പ്രവർത്തനത്തെയും ഈ മാന്ദ്യം ബാധിച്ചിട്ടുണ്ട്.
എന്തെങ്കിലും കാര്യത്തിൽ തീരുമാനം എടുത്താലും അതു നടപ്പായി വരാൻ ആഴ്ചകളും മാസങ്ങളും എടുക്കുന്നു. പഞ്ചിങ്ങിന്റെ കാര്യത്തിൽ നിരീക്ഷണമുണ്ടായാലും ജോലി ചെയ്യുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ.