പരാതികൾ പരിഹരിക്കാത്തതിന് നെയ്യാറ്റിൻകര തഹസിൽദാർക്ക് റവന്യു സെക്രട്ടറിയുടെ പരസ്യശാസന. വിവാദമായ തിരുവനന്തപുരം വെള്ളറട വില്ലേജ് ഒാഫിസിലെ പരാതികൾ കേൾക്കാനെത്തിയപ്പോഴാണ് സെക്രട്ടറി പരാതിക്കാരുടെ മുന്നിൽ വച്ച് ഉദ്യോഗസ്ഥരെ ശകാരിച്ചത്. നൂറ്റിയൻപതോളം പരാതികൾ സെക്രട്ടറി നേരിട്ട് ശേഖരിച്ചു.
പട്ടയത്തിനായി വർഷങ്ങൾ കയറിയിറങ്ങിയ സാംകുട്ടിയെന്ന കർഷകൻ ഒടുവിൽ സഹികെട്ട് ഉദ്യോഗസ്ഥർക്കെതിരെ പെട്രോൾ പ്രയോഗം നടത്തിയ അതേ വില്ലേജ് ഒാഫീസിലായിരുന്നു റവന്യു സെക്രട്ടറിയുടെ പി.എച്ച് കുര്യന്റപരിശോധന. നടന്നു നടന്നുമടുത്തവർ സങ്കടം പറഞ്ഞപ്പോൾ റവന്യു സെക്രട്ടറി പൊട്ടിത്തെറിച്ചു.
പഴയതും പുതിയതുമായ 150 ലധികം പരാതികൾ റവന്യു സെക്രട്ടറി സ്വീകരിച്ചു. എല്ലാറ്റിനും എത്രയും വേഗം തീർപ്പുകൽപിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സാം കുട്ടിയുടെ ബന്ധുക്കളും പരാതിയുമായി എത്തിയിരുന്നു. സാംകുട്ടിയ്ക്ക് പട്ടയം ലഭിച്ചെങ്കിലും ബന്ധുക്കളെല്ലാം ഇപ്പോഴും ഒാഫീസുകൾ കയറിയിറങ്ങുകയാണ്. ഇക്കാര്യം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. റവന്യു സെക്രട്ടറിയുടെ വരവ് ഇവർക്ക് ആശ്വാസമായെങ്കിലും എല്ലാം വീണ്ടും പഴയപടിയാകുമോയെന്ന ആശങ്കയാണ് പലർക്കും.