കഴിഞ്ഞ ഒന്നര വർഷത്തിനിടെ പത്തനംതിട്ടയിലെ മലയോരമേഖലയിൽ വന്യമൃഗങ്ങളിറങ്ങി നശിപ്പിച്ചത് 230 ഹെക്ടറിലധികം കൃഷിയിടം. നഷ്ടപരിഹാരമായി വനംവകുപ്പ് നൽകിയത് അരക്കോടിയിലധികം രൂപ. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരുക്കേറ്റ നാല് കർഷകർ ചികിൽസയിലാണ്.
ആനയും കുരങ്ങും കാട്ടുപോത്തുമാണ് കൂടുതൽ നഷ്ടമുണ്ടാക്കിയത്. റാന്നി വനം ഡിവിഷൻ പരിധിയിലാണ് കാട്ടാനയുടെ ആക്രമണം കൂടുതലായുണ്ടായത്. കോന്നിയിൽ പന്നിയുടെ ആക്രമണത്തിലാണ് വിളകൾ നശിച്ചിരിക്കുന്നത്. റബർ തോട്ടങ്ങൾ പൂർണമായും ഉപയോഗശൂന്യമായതിനൊപ്പം തെങ്ങും കവുങ്ങും കൈതക്കൃഷിയും പലയിടത്തും അപ്രത്യക്ഷമായി. തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന സഹായമാണ് പലപ്പോഴും കർഷകരുടെ നഷ്ടത്തോത് കുറയ്ക്കുന്നത്. വനംവകുപ്പ് നൽകുന്ന ആശ്വാസം ചെറുതെന്ന് മാത്രമല്ല പ്രതിരോധ നടപടികളിൽ മെല്ലെപ്പോക്കെന്നും ആക്ഷേപമുണ്ട്.
പന്നിയുടെ ആക്രമണത്തിൽ മൂന്നുപേരും മ്ലാവിന്റെ ആക്രമണത്തിൽ ഒരാൾക്കും പരുക്കേറ്റു. ഇതിനുപുറമെ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടിയ 6 സംഭവങ്ങളുണ്ടായി. രണ്ടിടത്ത് കെണിവച്ച് പുലിയെ പിടികൂടി. ഇതോടൊപ്പം ഇരുപത്തി രണ്ട് കർഷകർ പൂർണമായും കൃഷി ഉപേക്ഷിച്ചു. വനാതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ ഒരുവർഷത്തിനുള്ളിൽ നൂറിലധികം ഏക്കർ കൃഷിഭൂമി തരിശായി മാറിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.