തിരുവനന്തപുരം കോർപറേഷനിൽ നികുതി അപ്പീൽ സ്ഥിരം സമിതിയിലെ സീനിയർ ക്ലർക്കിനെ സസ്പെൻഡ് ചെയ്ത മേയറുടെ തീരുമാനം ബി.ജെ.പി,യു.ഡി.എഫ് അംഗങ്ങൾ ചേർന്ന് വോട്ടുചെയ്ത് അസാധുവാക്കി. ടെക്നോപാർക്കിലെ തേജസ്വിനി കെട്ടിട സമുച്ചയത്തിന് നികുതിയിളവ് നൽകിയെന്ന് ആരോപിച്ചായിരുന്നു സസ്പെൻഷൻ. അതേസമയം ഇതെക്കുറിച്ച് സർക്കാർ തലത്തിൽ അന്വേഷണം നടത്താനുള്ള തീരുമാനം കൗൺസിൽ അംഗീകരിച്ചു.
കോർപറേഷൻ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സീനിയർ ക്ളർക്ക് കെ.ആർ.മോഹനൻ നായരെ മേയർ സസ്പെൻഡു ചെയ്തത്. ഈ തീരുമാനത്തിന് അംഗീകാരം തേടിയാണ് വിഷയം കൗൺസിലിൽ അവതരിപ്പിച്ചത്. മുനിസിപ്പാലിറ്റി ആക്ടിന് വിരുദ്ധമാണ് നടപടിയെന്ന് ആരോപിച്ച് ബിജെപി അംഗങ്ങൾ ആദ്യമേ രംഗത്തെത്തി. അംഗീകാരം നൽകുന്നതിന് മുമ്പ് വോട്ടിനിടണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട സ്ഥിതിക്ക് 21 അംഗങ്ങളുള്ള യുഡിഎഫിന്റെ പിന്തുണ തങ്ങൾക്ക് ലഭിക്കുകയോ അവർ നിഷ്പക്ഷ നിലപാട് എടുക്കുകയോ ചെയ്യുമെന്ന കണക്കുകൂട്ടലിലായിരുന്നു ഭരണപക്ഷം. എന്നാൽ വോട്ടിനിട്ടപ്പോൾ ബി.ജെ.പി, യുഡിഎഫ് അംഗങ്ങൾ ഒരുമിച്ച് എണീറ്റതോടെ ഭരണപക്ഷം പ്രതിസന്ധിയിലായി.
യുഡിഎഫ് അംഗങ്ങൾ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് രണ്ടാമതും ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് തീരുമാനം റദ്ദാക്കുന്നതായി മേയർ അറിയിച്ചത്. അതേസമയം, സർക്കാർ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന കൗൺസിൽ തീരുമാനത്തെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്തു.നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ സിമി ജ്യോതിഷിന്റെ വികാരഭരിതമായ വിശദീകരണ പ്രസംഗത്തിനും കൗൺസിൽ സാക്ഷിയായി.