സമ്പൂർണ വൈദ്യുതീകരണം പ്രഖ്യാപിച്ച സംസ്ഥാനത്ത് വീട്ടിൽ വൈദ്യുതിയെത്തിക്കാനുള്ള എൺപത്തി ആറുകാരന്റെയും അഞ്ചംഗ കുടുംബത്തിന്റെയും ശ്രമം മുപ്പത് വർഷം പിന്നിടുന്നു. പത്തനംതിട്ട കൊടുമൺ സ്വദേശി കൊച്ചുകുഞ്ഞാണ് വൈദ്യുതിയ്ക്കായി ദിവസേന ഓഫിസുകൾ കയറിയിറങ്ങുന്നത്. സമീപ വസ്തു ഉടമ വൈദ്യുതിത്തൂൺ സ്ഥാപിക്കാൻ അനുമതി നൽകാത്തതാണ് പ്രതിസന്ധി.
പ്രായത്തിന്റെ അവശത അവഗണിച്ച് കൊച്ചുകുഞ്ഞ് രാവിലെയിറങ്ങിയതാണ്. പഞ്ചായത്ത് പ്രസിഡന്റിനെ കാണാൻ. ആവശ്യം ഒന്നുമാത്രം വീട്ടിലെ മണ്ണെണ്ണ വിളക്കിന്റെ വെട്ടം മാറ്റി പകരം ബൾബ് കത്തണം. വയോധികന്റെ മുപ്പത് വർഷമായുള്ള അപേക്ഷ ചിലർ കേട്ടു. മറ്റുള്ളവർ കേട്ടതായിപ്പോലും ഭാവിച്ചില്ല. ചെറുമകൾ തുഷാരയുടെ വാക്കുകൾ മതി മുത്തശ്ശൻ വർഷങ്ങളായി തുടരുന്ന ദുരിതമറിയാൻ.
അങ്ങാടിക്കൽ മഞ്ഞപ്പുന്ന കോളനിയിലാണ് വയോധികനായ കൊച്ചുകുഞ്ഞും ഭാര്യയുമുൾപ്പെടെ ആറംഗ കുടുംബം താമസിക്കുന്നത്. ഇവരുടെ വീട്ടിലേയ്ക്കെത്താനുള്ള വഴി സമീപ വസ്തു ഉടമസ്ഥർ നിഷേധിച്ചു. കൈപ്പട്ടൂർ കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരെത്തി വൈദ്യുതിത്തൂൺ സ്ഥാപിക്കാൻ പരിശോധന നടത്തിയെങ്കിലും ഭൂവുടമ ഉടക്കിട്ടു. വൈദ്യുതി ലഭ്യമാക്കാൻ നിയമതടസമെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിലപാട്. കണ്ണടയും മുൻപ് വീട്ടിൽ വൈദ്യുതിയെത്തുമോ എന്ന ആശങ്കയാണ് ദാരിദ്ര്യത്തിനിടയിലും കൊച്ചുകുഞ്ഞിനെ തളർത്തുന്നത്.