കാലവർഷം കനക്കുമ്പോൾ വീടുകൾ ഇടിഞ്ഞു നിലപതിക്കുമോ എന്ന ഭീതിയിലാണ് കൊല്ലം ഫിഷർമെൻ കോളനിയിലെ നൂറ് കുടുംബങ്ങൾ. 25 വർഷം മുൻപ് ഫിഷറീസ് വകുപ്പ് നിർമ്മിച്ചു നൽകിയ വീടുകൾ അറ്റകുറ്റപണികൾ കൊണ്ട് പോലും രക്ഷയില്ലാത്ത അവസ്ഥയിലാണ്. ഇരവിപുരം താന്നി ഫിഷർമെൻ
കോളനിയിൽ കാൽനൂറ്റാണ്ടിന് മുൻപ് നിർമിച്ചു നൽകിയ വീടുകളാണിവ. നൂറ് വീടുകളിലായി മൂന്നൂറോളം പേർ താമസിക്കുന്നു. പതിനഞ്ചുവർഷമാണ് വീടുകളുടെ കാലാവധി പറഞ്ഞിരുന്നത്. പത്തുവർഷം കൂടി പിന്നിടുമ്പോൾ ഭയന്നാണ് വീട്ടുകാർ ഇതിനുള്ളിൽ അന്തിയുറങ്ങുന്നത്. ഭിത്തിയെല്ലാം പൊട്ടിപൊളിഞ്ഞ് മേൽകൂരയിൽ വിള്ളലുകൾ വീണിരിക്കുന്നു. മഴയായാൽ വീടുകൾക്കുള്ളിൽ കിടക്കാൻ പറ്റില്ല.
കഴിഞ്ഞ പത്തുവർഷമായി ഇതാണ് അവസ്ഥയെങ്കിലും പലപ്പോഴും മൽസ്യതൊഴിലാളികൾ തന്നെ അറ്റകുറ്റപ്പണികൾ നടത്തി. അടുത്തിടെ വീടിന്റെ ഭാഗങ്ങൾ ഇടിഞ്ഞുവീണ് താമസക്കാർക്ക് പരുക്കേറ്റിരുന്നു. അറ്റകുറ്റപണികൾ നടത്താൻ കഴിയാത്തവിധം ബലക്ഷയമുണ്ട് 90 ശതമാനം വീടുകൾക്കും. മഴക്കാലത്ത് മറ്റ് എവിടേക്ക് എങ്കിലും മാറി താമസിക്കാനാണ് റവന്യൂ അധികൃതർ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.