സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ യോഗാ ഗ്രാമമാകാനൊരുങ്ങി പത്തനംതിട്ട കുന്നന്താനം പഞ്ചായത്ത്. ഏഴായിരം കുടുംബങ്ങളിൽ ഒരാളെങ്കിലും നിർബന്ധമായും യോഗ അഭ്യസിക്കുന്ന നിലയിലേയ്ക്കാണ് നിലവിലെ പരിശീലനം. അഞ്ച് വയസു മുതൽ എൺപത് വയസുവരെയുള്ളവർ യോഗ അഭ്യസിക്കുന്നുണ്ട്.
ഈ ഗ്രാമീണർക്ക് എല്ലാ കാര്യങ്ങളിലും ഇപ്പോൾ നിഷ്ഠയുണ്ട്. ചിലതെല്ലാം പൂർത്തിയാക്കുവാൻ കഴിയുമെന്ന ആത്മവിശ്വാസവും. മൂന്ന് മാസം മുൻപ് വീട്ടിൽ സൊറ പറഞ്ഞിരുന്നവർ ഇന്ന് ദൈനംദിന കാര്യങ്ങളിൽ ചിട്ടവരുത്തി. ജോലിയും വിശ്രമവും വ്യായാമവും എപ്പോൾ വേണമെന്ന കാര്യത്തിൽ ഇവർക്ക് അവ്യക്തതയില്ല. പരിശീലനം മുടങ്ങരുതെന്ന നിർബന്ധവും.
പരിശീലനത്തിന് പ്രായവ്യത്യാസമില്ല. ആരോഗ്യ സംരക്ഷണം അതിപ്രാധാന്യമെന്ന് ഇവർ തിരിച്ചറിയുന്നു. പലരും കുടുംബസമേതമാണ് പരിശീലനത്തിനെത്തുന്നത്. തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ , ജനപ്രതിനിധികൾ , മത സാംസ്ക്കാരിക സംഘടനകൾ എന്നിവയുടെ മൂവായിരത്തിലധികം അംഗങ്ങൾക്ക് ഇതിനകം യോഗ പരിശീലനം നൽകിക്കഴിഞ്ഞു. ജൂൺ ഒന്ന് മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശീലനം ആരംഭിക്കും.
അന്തർദേശീയ യോഗാ ദിനമായ ജൂൺ 21 ന് കുന്നന്താനത്ത് ആയിരങ്ങൾ പങ്കെടുക്കുന്ന യോഗാ പരിശീലനം സംഘടിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ യോഗാ പഞ്ചായത്തായി കുന്നന്താനം മാറുമെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്.