പത്തനംതിട്ട - കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പള്ളിക്കലാറിന്റെ സംരക്ഷണം യാഥാർഥ്യമാകുന്നു. ധനമന്ത്രിയുടെ നിർദേശപ്രകാരം പത്തനംതിട്ട ജില്ലാഭരണകൂടം നവീകരണത്തിന്റെ രൂപരേഖ തയാറാക്കി. കൈയ്യേറ്റമൊഴിപ്പിക്കല്‍ ഉൾപ്പെടെയുള്ള നടപടികൾക്ക് പ്രത്യേക റവന്യൂ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആറിന്റെ ശുചീകരണം 20 ന് തുടങ്ങും. യഥാർഥ വിസ്തൃതി കണ്ടെത്താൻ പ്രത്യേക സർവേ നടത്തും. ഇതിനായി അടൂർ തഹസിൽദാരെ ചുമതലപ്പെടുത്തി. പള്ളിക്കലാറിന്റെ നിലവിലെ അവസ്ഥ ഈമാസം ആദ്യം ധനമന്ത്രി ഡോ.തോമസ് ഐസക്ക് നേരിട്ട് കണ്ടിരുന്നു. തുടർന്നാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നവീകരണ പദ്ധതിയ്ക്ക് രൂപം നൽകിയത്.
നിരവധി കുടുംബങ്ങളുടെ ജലഉറവിടമായിരുന്ന പള്ളിക്കലാർ ഇന്ന് മാലിന്യവാഹിനിയാണ്. നീരൊഴുക്ക് തടസപ്പെടുത്തി മാലിന്യം കുന്നുകൂടി. കൈയ്യേറ്റത്താൽ പലയിടത്തും ചുരുങ്ങിയും ഗതിമാറിയുമാണ് ഒഴുകുന്നത്. പഞ്ചായത്ത് സെക്രട്ടറി വില്ലേജ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത നിരീക്ഷണം നടത്തി അതിർത്തി പുനർനിർണയിക്കും. കുടുംബശ്രീ, സാമൂഹികസംഘടനകൾ എന്നിവരെ സഹകരിപ്പിച്ച് മാലിന്യ നിർമാജ പ്രവൃത്തികൾ നടത്തും.
ശുചീകരണത്തിന് ശേഷം തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ആറിന്റെ തീരങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. മാലിന്യമൊഴുക്കുന്നവർക്ക് അടുത്തദിവസം നോട്ടീസ് നൽകുമെന്നും ജില്ലാഭരണകൂടം അറിയിച്ചു. അടൂർ, കുന്നത്തൂർ മണ്ഡലങ്ങളിലായി മുപ്പത് കിലോമീറ്ററിലധികം ദൂരത്തിലാണ് പള്ളിക്കലാർ ഒഴുകുന്നത്.