സംസ്ഥാനത്തെ ഏറ്റവും അത്യാധുനിക സംവിധാനങ്ങളുള്ള പാരിപ്പള്ളി മെഡിക്കൽ കോളജിന്റെ അനുമതിക്ക് ലോധ കമ്മിറ്റി മാത്രമാണ് ഇനിയുള്ള ഏക ആശ്രയം. നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ച് മെഡിക്കൽ കൗൺസിലിൽ കൃത്യമായി അവതരിപ്പിക്കാത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പുനഃപരിശോധനയ്ക്കുള്ള ഫീസ് അടയ്ക്കുന്നതും വൈകിപ്പിച്ചതാണ് പ്രശ്നം ഇത്ര വഷളാക്കിയത്.
കൊടിക്കുന്നിൽ സുരേഷ് കേന്ദ്രതൊഴിൽ സഹമന്ത്രിയായിരിക്കെ 580 കോടി രൂപ മുടക്കിയാണ് ഇ.എസ്.ഐ കോർപറേഷൻ പാരിപ്പള്ളി മെഡിക്കൽ കോളജ് നിർമ്മിച്ചത്.പൂർണ്ണമായും ശീതികരിച്ച സംസ്ഥാനത്തെ ആദ്യ മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങൾ സ്വകാര്യാശുപത്രികളെ പോലും വെല്ലുന്നതാണ്. ആദ്യവർഷത്തെ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി വിഭാഗങ്ങൾ പൂർണമായും സജ്ജമായി. നൂറ് കുട്ടികൾക്ക് പഠിക്കാനുള്ള ഡിസ്കഷൻ ഹാൾ ,ഹിസ്റ്റോളജി ലാബ് ,അനാട്ടമി മ്യൂസിയം എന്നിവയും സജ്ജമാണ്. മെഡിക്കൽ കൗൺസിൽ പരിശോധിച്ചാൽ അനുമതി നിഷേധിക്കേണ്ട കാര്യമില്ലെന്നാണ് കോളജിന്റെ നിലപാട്.
എന്നാൽ ഈ സൗകര്യങ്ങളുണ്ടെന്ന് മെഡിക്കൽ കൗൺസിലിന് ബോധ്യപ്പെടുത്താ൯ ഉദ്യോഗസ്ഥ തലത്തിൽ ശ്രമങ്ങളുണ്ടായല്ല എന്നതാണ് സ്ഥിതി ഗുരുതമാക്കിയത്. എം.സി.ഐ സംഘം വീണ്ടും പരിശോധന നടത്തേണ്ടതിന് അടയ്ക്കേണ്ട റീ ഇ൯സ്പെക്ഷൻ ഫീസും ഇതുവരെയും അടച്ചിട്ടില്ല. ഓഗസ്റ്റിൽ ക്ലാസ് തുടങ്ങണമെങ്കിൽ ഈ മാസമെങ്കിലും അനുമതി ലഭിക്കേണ്ടതുണ്ട്. അതിന് മുൻപ് ഇൻസ്പെക്ഷൻ പൂർത്തിയാവണം. മെഡിക്കൽ കൗൺസിലും ആരോഗ്യവകുപ്പും രണ്ടു തട്ടിൽ നിൽക്കുമ്പോൾ ലോധകമ്മിറ്റി മാത്രമാണ് അംഗീകാരം ലഭിക്കാനുള്ള ഏക ആശ്രയം. അതിന് ഏതെങ്കിലും വ്യക്തികളോ ഗുണഭോക്താക്കളോ ലോധ കമ്മിറ്റിയേ സമീപിക്കേണ്ടി വരും.