വേദനകളിൽ പരസ്പരം ആശ്വാസം പകരാനായി മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ രോഗത്തിന്റെ ഇരകൾ തൃശൂരിൽ ഒത്തുചേർന്നു. തെറ്റായ ചികിത്സകളിൽ വഞ്ചിതരാകാതിരിക്കാനുള്ള ബോധവത്കരണത്തിനും രോഗികളുടെ ബുദ്ധിമുട്ട് സർക്കാരിനെ അറിയിക്കാനുമായി ഒരു സംഘടന രൂപീകരിക്കാനായിരുന്നു ഒത്തുചേരൽ.
പേശികൾക്ക് ബലം കുറഞ്ഞ് നടക്കാനാവാത്ത വിധം തളർന്ന് പോകുന്ന രോഗമാണ് മസ്കുലാർ ഡിസ്ട്രോഫി. കൃത്യമായ ചികിത്സ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ലാത്ത അപൂർവ രോഗം.കേരളത്തിൽ എത്ര പേർ രോഗബാധിതരെന്നും കണക്കില്ല. എന്നാൽ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട 65 പേരാണ് ഒത്തുചേർന്ന് സംഘടന രൂപീകരിച്ചത്.
കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു ഈ സ്നേഹസംഗമം. രോഗത്തെക്കുറിച്ചും ചികിത്സയേക്കുറിച്ചും അറിവില്ലാത്തത് പല അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. അതിനാൽ ബോധവത്കരണവും പ്രധാന ലക്ഷ്യമാണ്. വിദ്യാഭ്യാസ കാര്യങ്ങളിലടക്കം പ്രത്യേക പരിഗണന ഇവർ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിലുള്ള മുഴുവൻ രോഗബാധിതരെയും കണ്ടെത്താനുള്ള പരിശ്രമങ്ങളും ഇവർ ആരംഭിച്ചു.