രാത്രിയുടെ മറവിൽ പ്രവർത്തനം തുടങ്ങിയ ബവ്റിജസ് വിൽപനശാലയ്ക്ക് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ താഴുവീണു. പത്തനംതിട്ട വാര്യാപുരത്തെ വിൽപനശാലയാണ് അധികൃതർ നാട്ടുകാർക്ക് നൽകിയ ഉറപ്പ് ലംഘിച്ച് തുറക്കാൻ ശ്രമിച്ചത്. മദ്യം പൂർണമായും നീക്കുന്നത് വരെ പ്രതിഷേധം തുടരുന്നതിനാണ് സമരസമിതിയുടെ തീരുമാനം.
വിൽപനശാല തുറന്നതറിഞ്ഞ് മദ്യപൻമാരുടെ നിര നീണ്ടു. നാട്ടുകാർ സംഘടിച്ചതോടെ വാങ്ങാനെത്തിയവർക്കൊപ്പം മദ്യം വിൽക്കാൻ ശ്രമം നടത്തിയ ബവ്റിജസ് അധികൃതരും പിൻവാങ്ങി. കൊണ്ടുവന്ന മദ്യം നീക്കം ചെയ്യുന്നത് വരെ സമരമെന്ന് നാട്ടുകാരുടെ പ്രഖ്യാപനം.
വാര്യാപുരം പൂക്കോട് റോഡിനോട് ചേർന്നുള്ള വീട്ടിലാണ് മദ്യവിൽപനാശാലയ്ക്കുള്ള സ്ഥലം കണ്ടെത്തിയത്. ഇതിനോട് രണ്ട് മീറ്റർ അകലത്തിൽ മറ്റൊരു വീടുണ്ട്. വീതി കുറഞ്ഞ റോഡായതിനാൽ വാഹനം നിർത്തിയിടാനുളള സൗകര്യമില്ല. ആരാധനാലയങ്ങൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സാന്നിധ്യവും മീറ്ററുകളുടെ മാത്രം വ്യത്യാസത്തിലുണ്ട്. നേരത്തെ മദ്യശാല തുടങ്ങാൻ സ്ഥലപരിശോധന നടത്തിയതായുള്ള വിവരത്തെത്തുടർന്ന് സ്ത്രീകൾ സംഘടിച്ച് നാലു ദിവസം സമരം നടത്തി. മദ്യശാല തുടങ്ങില്ലെന്ന എംഎൽഎയുടെ ഉറപ്പിലാണ് സമരത്തിൽ നിന്ന് പിൻമാറിയെന്ന് നാട്ടുകാർ പറഞ്ഞു. താമസത്തിന് അനുമതി നൽകിയ കെട്ടിടത്തിൽ മദ്യശാല തുടങ്ങിയതിൽ കെട്ടിടം ഉടമയ്ക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്.