തലസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. 25 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഡാമുകളിലെ വെള്ളം ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നെയ്യാർ ഡാമിൽ നിന്നുള്ള വെള്ളം നാളെ പമ്പുചെയ്തുതുടങ്ങുമെന്നും അതോടെ ജലക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുമെന്നുമാണ് നഗരസഭയുടെയും ജല അതോറിറ്റിയുടെയും അവകാശവാദം.
നഗരത്തിൽ അമ്പതിടങ്ങളിലെങ്കിലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നുണ്ടെന്ന് വാട്ടർ അതോറിറ്റി തന്നെ പറയുന്നു. കുടിവെള്ള നിയന്ത്രണമില്ലാത്ത വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെയുള്ള സമയത്തുപോലും ഉയർന്ന പ്രദേശങ്ങളിലെ പൈപ്പിൽ വെള്ളമെത്തുന്നില്ല. പലർക്കും സ്വകാര്യടാങ്കറുകളിൽ നിന്ന് പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ടിവരുന്നു.
കുടിവെള്ളക്ഷാമമുള്ള ചിലയിടങ്ങളിൽ ജല അതോറിറ്റി വാട്ടർ കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരസഭ എട്ടു ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യുന്നു. എന്നിട്ടും പ്രതിദിനം 300 ദശലക്ഷം ലീറ്റർ വെള്ളം വേണ്ട തലസ്ഥാനനഗരത്തിന്റെ ദാഹം ശമിക്കുന്നില്ല. പേപ്പാറ ഡാമിൽ 91 മീറ്ററും നെയ്യാർ ഡാമിൽ 74.35 മീറ്ററും അരുവിക്കര ഡാമിൽ 45.25 മീറ്ററും മാത്രം ജലം ബാക്കി. നെയ്യാർ ഡാമിൽ നിന്ന് നേരിട്ട് വെള്ളം പമ്പുചെയ്യുന്നതിനുള്ള ഡ്രജർ ഇന്ന് വെള്ളത്തിലിറക്കി. നാളെ വൈകിട്ടോടെ പമ്പിങ് ആരംഭിക്കാനാകുമെന്ന് അധികൃതർ പറയുന്നു. മണിക്കൂറിൽ 750ക്യുബിക്മീറ്റർ ജലംപമ്പു ചെയ്യാനാകും.
നെയ്യാറിൽ നിന്നുള്ള വെള്ളം പൈപ്പിട്ട് കുമ്പിൾമൂട് തോടുവഴി കൊണ്ടുവരാനാണ് പദ്ധതി. പൈപ്പുകൾ ഇടുന്നജോലി പൂർത്തിയായിട്ടുമില്ല. വെള്ളം അഞ്ച് മീറ്റർ കൂടി താഴ്ന്നാൽ നെയ്യാറിൽ നിന്ന് പമ്പിങ് അസാധ്യമാകും. അരുവിക്കര ഡാമിൽ നിന്ന് ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് ഇപ്പോൾ ടാങ്കറിൽ വെള്ളം നിറച്ച് നൽകുന്നുണ്ട്. 200 ടാങ്കറുകളിലായി 15 ലക്ഷം ലീറ്റർ വെള്ളമാണ് ഒരുദിവസം ഇങ്ങനെ നൽകുന്നത്.