പത്തനംതിട്ട പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടത്തിച്ചികിൽസ നിർത്തി. ഡോക്ടർമാരുടെ കുറവാണ് തടസം. ശബരിമല തീർഥാടകർക്കുൾപ്പെടെ സഹായമായിരുന്ന പദ്ധതിയാണ് ഇതോടെ പ്രതിസന്ധിയിലായത്.
കുട്ടികൾക്കും സ്ത്രീകൾക്കുമായി എൻആർഎച്ച്എം ഫണ്ടിലൂടെ പണിപൂർത്തിയാക്കിയ കെട്ടിടമാണ് കിടത്തി ചികിൽസയ്ക്കായി നൽകിയത്. ശബരിമല തീർഥാടകരുടെ സൗകര്യം പരിഗണിച്ചായിരുന്നു നടപടി. ഒരാഴ്ചയ്ക്കുള്ളിൽ കിടത്തിച്ചികിൽസ നിലച്ചു. നാല് ഡോക്ടർമാരുടെ തസ്തികയുണ്ടെങ്കിലും ഹാജർ നില രണ്ട് കടക്കാത്തത് പതിവായി. ഇതോടെ പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികളെ പൂർണമായും മറ്റ് ആശുപത്രികളിലേയ്ക്ക് അയയ്്ക്കുന്ന സാഹചര്യമാണ്. ആദിവാസികളുൾപ്പെടെ സ്വകാര്യ ആശുപത്രിയുടെ സേവനം തേടേണ്ട അവസ്ഥ.
കിടത്തി ചികിൽസ കാര്യക്ഷമമാക്കാൻ എട്ട് ഡോക്ടർമാർ വേണം. നിലവിലെ നാലുപേരിൽ ഒരാളുടെ നിയമനം താൽക്കാലികമാണ്. സ്ഥിരം തസ്തികയിലുള്ള ഡോക്ടർമാരിൽ ഒരാൾക്ക് അടുത്തിടെ സ്ഥലംമാറ്റമായി. പകരം നിയമനം നടന്നിട്ടില്ല. ജോലിഭാരമെന്നറിയിച്ച് ഉച്ചയ്ക്കു ശേഷവും രാത്രിയിലും രോഗികളെ പരിശോധിക്കാനാകില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. കിടത്തിച്ചികിൽസാ സൗകര്യം പൂർണമായും പ്രയോജനപ്പെടുത്തുന്നതിന് ആരോഗ്യമന്ത്രി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.