പത്തനംതിട്ട വടശേരിക്കരയിൽ കാട്ടാനയുടെ ആക്രമണം ഭയന്ന് നാല് കുടുംബങ്ങൾ വീടുപേക്ഷിച്ചു. കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിക്കുന്നതിനൊപ്പം വീടുകളുടെ സംരക്ഷണഭിത്തിയും തകർത്തിട്ടുണ്ട്. ദൈന്യത അറിയിച്ചാലും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.
വൈകിട്ട് ആറ് മണി കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങരുത്. ശബ്ദം കേട്ടാലും തെങ്ങ് വീണാലും പ്രാർഥനയോടെ വീട്ടിനുള്ളിലിരിക്കണം. കുമ്പളത്താമണ്ണിലെ മുതിർന്നവരുടെ ഉപദേശമാണിത്. ഒറ്റയാനോ ആനക്കൂട്ടമോ വീടിന് മുന്നിൽ നിലയുറപ്പിച്ചിട്ടുണ്ടാകുമെന്നതാണ് ആശങ്കയുടെ കാരണം. വനാതിർത്തിയോട് ചേർന്നുള്ള വീടുകൾക്ക് സുരക്ഷയെന്ന് പറയാനുള്ളത് വെറും കല്ലുകൊണ്ടുള്ള താൽക്കാലിക ഭിത്തി മാത്രം. സൗരോർജ വേലി സ്ഥാപിക്കുന്നതിനോ കിടങ്ങ് നിർമിക്കുന്നതിനോ വനംവകുപ്പ് തയാറാകുന്നില്ല. വനത്തിലെ മുളയും ഈറ്റയും വെട്ടിമാറ്റുന്നതും ജലലഭ്യതക്കുറവുമാണ് ആന നാട്ടിലേയ്ക്കിറങ്ങാനുള്ള കാരണമായിപ്പറയുന്നത്. നാല് കുടുംബങ്ങൾ ഇതോടെ വീടൊഴിഞ്ഞു. മറ്റ് പലർക്കും മാറിത്താമസിക്കുന്നതിന് താൽപര്യമുണ്ടെങ്കിലും പോകാനിടമില്ലാത്തതിനാൽ ആശങ്കയോടെ കഴിയുകയാണ്.
നല്ല വിള ലഭിച്ചിരുന്ന തെങ്ങുകൾ തകർത്തു. ചക്ക തിന്നുന്നതിനിടെ കുരുമുളകും തേയിലയും ഗ്രാമ്പുവുമെല്ലാം ആന നശിപ്പിച്ചു. കാട്ടാനയുടെ മുന്നിൽ അകപ്പെട്ട പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വനാതിർത്തിയാണെങ്കിലും അടുത്തകാലത്താണ് ആനയുടെ ആക്രമണം രൂക്ഷമായതെന്നാണ് നാട്ടുകാർ പറയുന്നത്. വനപാലകരോട് പരാതി പറഞ്ഞിട്ടും കാര്യമില്ലെന്ന ബോധ്യമുള്ളതിനാൽ സ്വയംപ്രതിരോധം മാത്രമാണ് രക്ഷാമാർഗമായി ഇവർ കാണുന്നത്.