തിരുവനന്തപുരം കടയ്ക്കാവൂർ പഞ്ചായത്തിൽ മദ്യവിൽപനശാല മാറ്റിസ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ സമരം തുടങ്ങി. സ്ഥലം എം.എൽ.എയും ഡപ്യൂട്ടി സ്പീക്കറുമായ വി.ശശിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ നിന്ന് മദ്യവിൽപനശാലകൾ മാറ്റുന്നതിനുള്ള വിധിയിൽ സുപ്രീംകോടതി വ്യക്തത വരുത്തിയതിന് പിന്നാലെയാണ് ഇങ്ങനെ മാറ്റുന്നതിനെതിരെ ജനരോഷവും ശക്തമാകുന്നത്. കടയ്ക്കാവൂർ പഞ്ചായത്തിലെ ആലംകോട് പ്രവർത്തിച്ചിരുന്ന മദ്യവിൽപനശാല പാണന്റമുക്കിലേക്ക് മാറ്റാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ സമരം തുടങ്ങി. കെട്ടിടം വാടകയ്ക്കെടുത്ത് മദ്യവിൽപനശാല തുടങ്ങാൻ തയ്യാറെടുക്കവേയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം മദ്യവിൽപനശാലയ്ക്കെതിരെ സമരം ചെയ്യുന്ന ആക്ഷൻ കൗൺസിലിൽ അംഗങ്ങളാണ്. നാട്ടുകാർക്കൊപ്പം താനും സമരമുഖത്ത് ഉറച്ചുനിൽക്കുമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത ഡപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു.
ആലംകോടുനിന്ന് കടയ്ക്കാവൂർ, അഞ്ചുതെങ്ങ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വഴിതിരിയുന്ന ജനത്തിരക്കുള്ള കവലയാണ് പാണന്റമുക്ക്. പൂട്ടിയ മദ്യവിൽപനശാല നാട്ടുകാരുടെ സമരം മൂലം തുറക്കാനാവാതെ വന്നതോടെ ബെവ്കോ വെട്ടിലായി.