സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന പദ്ധതികളുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 100 കുടുംബങ്ങൾക്ക് ഫ്ളാറ്റുകൾ നിർമിച്ചു നൽകുന്ന പദ്ധതിയും നടപ്പാക്കും. ബജറ്റ് ഭാവനാ ശൂന്യമെന്ന് ആരോപിച്ച് പ്രതിപക്ഷം ബജറ്റവതരണം ബഹിഷ്കരിച്ചു.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 46 സ്കൂളുകളിലെ പത്താം ക്ലാസിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സൗജന്യമായി സൈക്കിൾ വിതരണം ചെയ്യും. മുഴുവൻ കുടിവെള്ള ഉറവിടങ്ങളും ഉപയോഗ യോഗ്യമാക്കും. തരിശുനിലങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തി ജൈവകൃഷി. വയോധികരുടെ പരിചരണത്തിനായുള്ള കാക്കും കരങ്ങൾ പദ്ധതി. സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി ശബരിമല തിരുവാഭരണപാതയിൽ തണൽമരങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി തുടങ്ങിയവ ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്കായി തായ്കൊണ്ട ഉൾപ്പെടെയുള്ള ആയോധനകല പരിശീലിപ്പിക്കുന്നതിനൊപ്പം കുടുംബശ്രീയുടെ സഹകരണത്തോടെ കൂടുതൽ പദ്ധതി നടപ്പാക്കും.
ഇരുന്നൂറ്റി എഴുപത്തിനാലുകോടി തൊണ്ണൂറു ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരം രൂപ വരവും ഇരുന്നൂറ്റി എഴുപത്തി രണ്ട് കോടി അഞ്ച് ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. അതേസമയം ബജറ്റിൽ സംസ്ഥാന സർക്കാർ മുന്നോട്ട് വച്ച നൂതന പദ്ധതികളൊന്നും ഇടംപിടിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു.