കിരണിനെയും വിവേകിനെയും കണ്ടെത്താനുള്ള സൈബർ സെല്ലിന്റെ ശ്രമങ്ങൾ വഴിമുട്ടിയതു ഫോൺ ഇടയ്ക്ക് ഓഫ് ആയതോടെ. ഉച്ചയ്ക്കു പോയവരെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാർ തിരക്കിയിറങ്ങി. രാത്രി എട്ടു മണിയോടെ ശ്രീകാര്യം പൊലീസിലും സൈബർസെല്ലിലും പരാതി നൽകുകയായിരുന്നു. രാത്രി തന്നെ സൈബർസെല്ലിൽ നിന്നു കാട്ടായിക്കോണത്തിനും തൃപ്പാദപുരത്തിനും ഇടയ്ക്കു ഫോൺ ഉണ്ടെന്ന അറിയിപ്പ്.
ആദ്യം വിളിക്കുമ്പോൾ ഫോൺ റിങ് ചെയ്തെങ്കിലും പിന്നീട് നിശ്ബദമായി. തുടർന്ന് ഈ മേഖലയിലുള്ള ബന്ധുക്കളുടെയും കൂട്ടുകാരുടെ ഉൾപ്പെടെ വീടുകളിൽ തിരക്കിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ പുലർച്ചെ പാറമടയിൽ നിന്നു വെള്ളം നിറയ്ക്കാൻ ടാങ്കർ ലോറിയുമായെത്തിയ ഡ്രൈവറാണ് സ്കൂട്ടർ കണ്ടെത്തിയ വിവരം നാട്ടുകാരെ അറിയിച്ചത്. അൽപം മാറി വിവേകിന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണും ബാഗും ഉണ്ടായിരുന്നു.
കല്ലടിച്ചവിളയിൽ പാറമടയിൽ പൊലിഞ്ഞത് ആറുജീവനുകൾ
പോത്തൻകോട് ∙ ചേങ്കോട്ടുകോണം കല്ലടിച്ചവിളയിൽ പാറമടയിൽ ഏഴു വർഷത്തിനിടെ പൊലിഞ്ഞത് ആറുജീവനുകളാണ് . അപകടങ്ങൾ തുടർക്കഥകളായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. ഇരുപത്തിയഞ്ചേക്കറിലധികം വിസ്തൃതിയും 60–70 അടി താഴ്ചയിൽ വെള്ളവുമുള്ള പാറമടയുടെ വന്യ സൗന്ദര്യം ആരെയും മോഹിപ്പിക്കും. കരയിൽ നിന്നാൽ ആഴമില്ലെന്നു തോന്നുമെങ്കിലും അഗാധതയാണു കുളത്തിന്. 2009 ഏപ്രിലിൽ അവധിക്കാലത്താണ് പന്ത്രണ്ടുകാരനായ അൽഅമീനും, പതിനാലുകാരനായ ഇർഷാദ് എന്ന ബിൻയാമിനും കുളിക്കാനിറങ്ങവെ ഈ പാറമടയിൽ മുങ്ങിമരിച്ചത്. സഹോദരിമാരുടെ മക്കളായിരുന്നു ഇരുവരും. അതിനു ശേഷം സമീപവാസിയായ സുധ, വിജയമ്മ എന്നിവരുടെ ജീവനും നഷ്ടമായി.
അപകടം ഒഴിവാക്കാൻ മുന്നറിയിപ്പില്ല
പോത്തൻകോട് ∙ ഖനനം നടക്കുന്നതോ നിലച്ചതോ ആയ പാറമടകളിൽ അപകടം ഒഴിവാക്കാൻ സുരക്ഷാവേലികൾ നിർമിക്കണമെന്നും അപകട മുന്നറിയിപ്പു നൽകാൻ ബോർഡുകൾ സ്ഥാപിക്കണം എന്നൊക്കെയാണു നിയമം. കല്ലടിച്ചവിള കാട്ടായിക്കോണം മേഖലകളിൽ അനധികൃതമായതുൾപ്പെടെ ഇരുപത്തിയൊന്നോളം പാറമടകൾ ഉണ്ട്.ഇതിൽ അഞ്ച് പാറമടകളിൽ വർഷങ്ങളായി ഖനനം നടക്കുന്നില്ല.കല്ലടിച്ചവിളയിലെ വിശാലമായ പാറമടയിൽ പ്രവേശിക്കാൻ ആറു പ്രധാന വഴികൾ ഉണ്ട്. ഇതടച്ചാലും അപകടം കുറയ്ക്കാനാകും.