രണ്ടായിതിരിഞ്ഞ് മുത്തങ്ങ അനുസ്മരണം സംഘടിപ്പിച്ച് ആദിവാസി ഗോത്രമഹാസഭയുടെ ഇരുവിഭാഗങ്ങളും. സി.കെ.ജാനുവിന്റെയും എം.ഗീതാനന്ദന്റയും നേതൃത്വത്തിലായിരുന്നു മുത്തങ്ങയിൽ ഗോത്രപൂജ. സംഘപരിവാർ വിലയ്ക്കെടുത്തെന്ന ഗീതാനന്ദന്റെ ആരോപണം സി.കെ.ജാനു തള്ളി.
പതിമൂന്ന് വർഷമായി മുത്തങ്ങ സമരഭൂമിയിൽ സി. കെ. ജാനവും, എം. ഗീതാനന്ദനും ഒരുമിച്ചാണ് എത്തിയിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കടന്നുവന്ന രാഷ്ട്രീയ ചിന്തകൾ ഇരുവരെയും രണ്ട് പക്ഷത്താക്കി. മുത്തങ്ങ സമരത്തിൽ രൂപപ്പെട്ട ആദിവാസി ഐക്യം അതോടെ രണ്ടായി പിളർന്നു. സംഘപരിവാറാണ് ഗോത്രമഹാസഭയിൽ വിള്ളലുണ്ടാക്കിയതെന്ന് ഗീതാനന്ദൻ ആവർത്തിച്ചു.
രാഷ്ട്രീയപരമായി നേതാക്കൾ രണ്ടിടത്തായെങ്കിലും ആദിവാസികൾ ഒറ്റകെട്ടാണെന്ന് ജാനു പറഞ്ഞു. ഏതായാലും ഇരുകൂട്ടരും ആദിവാസി ഗോത്രമഹാസഭയുടെ നേതാക്കളായി ഭൂസമരങ്ങൾ ശക്തിപ്പെടുത്താനൊരുങ്ങുകയാണ്.