ശാസ്ത്രമേളയിൽ മികവ് തെളിയിച്ച് സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ വിദ്യാർഥികൾ. മൂന്നാർ ഉപജില്ലാ ശാസ്ത്രമേളയിൽ ഇടമലക്കുടി എൽപി സ്കൂളിലെ പന്ത്രണ്ട് വിദ്യാർഥികളാണ് പങ്കെടുത്തത്. ആദ്യമായി പങ്കെടുത്ത മേളയിൽ എഗ്രേഡ് ഉൾപ്പെടെ സ്വന്തമാക്കിയാണ് ഇടമലക്കുടിയിലെ ചുണക്കുട്ടികൾ മടങ്ങിയത്.
ഇടമലക്കുടിയിലെ എൽപി സ്കൂൾ മുറ്റത്തു നിന്ന് രാമനും, ലക്ഷ്മണനും, സേതുലക്ഷ്്മിയും ഉൾപ്പെടുന്ന കുട്ടിപട്ടാളം നടന്നുകയറിയത് ചരിത്രത്തിലേക്കാണ്. സ്കൂൾ തുടങ്ങി നാൽപത് വർഷം പിന്നിട്ടെങ്കിലും ശാസ്ത്രമേളയിൽ ഇടമലക്കുടിയിലെ അധ്യാപകരും വിദ്യാർഥികളം പങ്കെടുക്കുന്നത് ഇതാദ്യം.
വിരലുകളിൽ വിസ്മയം ഒളിപ്പിച്ച കുരുന്നുകൾ അറിവിന്റെ മറ്റൊരു ലോകത്തെ അടുത്തറിഞ്ഞു. വെറുതെ മേള കണ്ട് മടങ്ങാനായിരന്നില്ല വരവ് കരവിരുതിൽ പിന്നിലല്ലെന്ന് തെളിയിക്കുക തന്നെയായിരുന്നു കുട്ടികളുടെ ലക്ഷ്യം. അഗര്‍ബത്തി, ചോക്ക്, കുട, തുണിപ്പാവ നിർമാണത്തിൽ മികവ് തെളിയിച്ച കുട്ടികൾ വുഡ് കാര്‍വിംഗ്, മെറ്റല്‍ എന്‍ഗ്രേവിംഗ്, നെറ്റ് മേക്കിംഗ്, ബുക്ക് ബൈന്‍ഡിംഗിലും ഒരുകൈ പയറ്റി. ചോക്ക് നിര്‍മ്മാണത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി സേതുലക്ഷ്മി ഇടമലക്കുടിയുടെ സൂപ്പർ സ്റ്റാറായി. കഷടപ്പാടുകൾക്കിടയിലും ആത്മാർഥമായി ഇവരെ പഠിപ്പിച്ച പരിശീലനം നൽകിയ അധ്യാപകരാണ് യഥാർഥ താരങ്ങൾ. ഇടമലക്കുടിയിലെ കൂടുതൽ കൂട്ടികളെ സ്കൂളുകളിലെത്തിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമങ്ങൾക്ക് ഈ നേട്ടങ്ങൾ ഊർജം പകരുമെന്നാണ് പ്രതീക്ഷ.