ദേശീയപാത 212ൽ കോഴിക്കോട് താമരശേരിയിലെ വട്ടക്കുണ്ട് പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ കൈവരി തകർന്ന് രണ്ടു വർഷം പിന്നിട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. തകർന്ന പാലത്തിൽ അപകടങ്ങളും തുടർക്കഥയാകുന്നു.
ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാരാണ് വയനാട്ടിലെയ്ക്കുളള യാത്രക്കായി വട്ടക്കുണ്ട് പാലം നിർമ്മിച്ചത്. കോഴിക്കോട്.മൈസൂരു ദേശിയപാതയിൽ താമരശേരി ടൗണിന് ഒരു കിലോമീറ്റർ മുമ്പ് വട്ടക്കുണ്ട് തോടിന് കുറുയാണ് പാലം. കോഴിക്കോട് നിന്ന് വയനാട്ടിലേയ്ക്കുള്ള യാത്രയിൽ പാലത്തിന് തൊട്ടുമുമ്പ് കുത്തനെയുള്ള ഇറക്കം. 25 മീറ്റർ മാത്രം നീളമുള്ള പാലം അവസാനിക്കുന്നിടത്ത് കൊടുംവളവും. കൈവരികൾ തകർന്നതോടെ ഇറക്കമിറങ്ങിയെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് അപകടങ്ങൾ ഉണ്ടാകുന്നതും തുടർക്കഥയായി.
കൈവരി നേരെയാക്കാൻ അധികൃരെ കാത്തിരുന്ന് മടുത്ത നാട്ടുകാർ തന്നെ കവുങ്ങ് തടി ഉപയോഗിച്ച് താൽക്കാലിക സംവിധാനം ഒരുക്കി. എന്നാൽ ഇതും ഇപ്പോൾ തകർന്നു കിടക്കുകയാണ്.