മലപ്പുറം പരപ്പനങ്ങാടിയിൽ ശനിയാഴ്ച രാത്രി വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ ദുരൂഹത. ഒട്ടേറെപ്പേരുടെ സാന്നിധ്യത്തിൽ നടന്ന അപകടമായിട്ടും ഇടിച്ച വാഹനം കണ്ടെത്താൻ ഇതുവരേയുമായിട്ടില്ല.
രാത്രി പതിനൊന്നേമുക്കാലിന് പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുൻപിലാണ് അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്നു മുസ്്തഫയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. സീബ്ര ലൈനിനോട് ചേർന്ന് നടന്ന അപകടത്തിന് ശേഷം അഞ്ചു മീറ്ററോളം വലിച്ചിഴച്ചുകൊണ്ടു പോയതിന്റെ ചോരപ്പാടുകളും റോഡിലുണ്ട്.
സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിലാണ് മുസ്്തഫയെ തൊട്ടടുത്ത സ്വകാര്യാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലുമെത്തിച്ചത്. ഹോട്ടലുകളിലെ പാചകത്തൊഴിലാളിയായ മുസ്്തഫയുടെ മരണത്തോടെ ഭാര്യ ഒറ്റപ്പെട്ടു.
വിശദമായ അന്വേഷണം നടത്തിയാൽ ഇടിച്ച വാഹനം കണ്ടെത്താനാകും. ആ സമയത്തുളള നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ അപകടമുണ്ടാക്കിയ വാഹനം എളുപ്പത്തിൽ കണ്ടെത്താനാകും.