ലക്ഷങ്ങള്‍ മുടക്കി സർക്കാർ നിർമിച്ച് നൽകിയ വീടുകൾ ആദിവാസികൾ പൊളിച്ച് മാറ്റുന്നു. വയനാട് ബത്തേരി ചൂരിക്കുനി കോളനിവാസികളാണ് അന്ധവിശ്വാസംമൂലം താമസം മാറ്റിയശേഷം വീടുകൾ പൊളിച്ച് മാറ്റുന്നത്. അഞ്ച് വീടുകളുള്ള കോളനിയിൽ ബൊമ്മൻ ഒറ്റയ്ക്കാണ് താമസം.
ബാക്കിയുള്ളവരെല്ലാം ഒരുവർഷംമുൻപ് ഇവിടുന്ന് താമസം മാറ്റി. രണ്ട് കുടുംബങ്ങൾ ബന്ധുവീടുകളിലും ഒരുകുടുംബം ഇരുളത്തെ കയ്യേറ്റ ഭൂമിയിലുമാണ് താമസം. കോളനിവാസികളായ രണ്ടുപേർ മരിച്ചതോടെയാണ് ബാക്കിയുള്ളവർ ഒഴിഞ്ഞുപോയത്.
ഒരോദിവസവുമെത്തി സർക്കാർ നിർമിച്ചുനൽകിയ വീടുകൾ പൊളിച്ചെടുത്ത് കൊണ്ടുപോകുന്നു. അടുത്തിടെ നിർമാണം പൂർത്തിയായ വീടിന്റെ തറപോലും ബാക്കിയില്ലാതെ പൊളിച്ച് നീക്കി. ടെറസിന് മുകളിൽ പാകിയ ഓടുകളും ഇളക്കിയെടുത്തു. വൈദ്യുതി, വെള്ളം, ടാർചെയ്ത റോഡ് തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉപേക്ഷിച്ചാണ് കോളനിവാസികൾ പോയത്. കിണറ്റിൽ വെള്ളം ഇല്ലാത്തതിനാല്‍ കുഴൽക്കിണർവരെ അധികൃതർ നിർമിച്ച് നൽകിയിരുന്നു.