കടുത്ത വേനലിൽ നാടിന്റെ ജീവനാഡിയായ പുഴയെ മാലിന്യവാഹിനിയാക്കുന്നതിന് എതിരെ നാട്ടുകാരുടെ കൂട്ടായ്മ. മലപ്പുറം ചോക്കാട് ചിങ്കക്കല്ലിലാണ് നാട്ടുകാർ പുഴക്ക് വേണ്ടി അണിചേർന്നത്.
വനമേഖലയായ ചിങ്കക്കല്ലിലൂടെ ഒഴുകിയിറങ്ങുന്ന കാട്ടുപുഴയുടെ കാഴ്ച അതിസുന്ദരമാണ്. ഈ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളാണ് നാട്ടുകാരുടെ തലവേദന. പുഴയിൽ വച്ചു തന്നെ ഭക്ഷണം പാകം ചെയ്തു കഴിക്കാനെത്തുന്നവരാണ് പലരും. പ്ലാസ്റ്റിക് സാധനങ്ങളും മാലിന്യങ്ങളുമെല്ലാം പുഴയോരത്ത് ഉപേക്ഷിച്ച് പോവുകയാണ് പതിവ്.
ചിങ്കക്കല്ല് ആദിവാസി കോളനിക്കാരുടെ ഏക ജലസ്രോതസ് പുഴയാണ്. പുഴയിലെ കുഴികളിൽ നിന്നെടുക്ക വെളളത്തെയാണ് പ്രദേശത്ത ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്നത്. സഞ്ചാരികൾക്ക് മുന്നറിയിപ്പായി പുഴ മലീമസമാക്കരുതെന്ന് നിർദേശിക്കുന്ന ബോർഡുകൾ പ്രദേശത്തെങ്ങും നാട്ടുകാർ സ്ഥാപിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പുഴയിൽ കുന്നുകൂടിക്കിടന്ന മാലിന്യങ്ങളെല്ലാം ഒഴുകിപ്പോയി. പുഴയെ നശപ്പിക്കാനെത്തുന്ന സഞ്ചാരികൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കാളികാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്.
Advertisement