മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ലിലെ വഴിയോരത്ത് അഞ്ചു ദിവസം മുൻപ് തളളിയ മാലിന്യംകൊണ്ട് നാട്ടുകാർ പൊറുതി മുട്ടി. മാലിന്യവുമായെത്തിയ വാഹനങ്ങൾ നീക്കം ചെയ്യാൻ പൊലീസ് മുൻകയ്യെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
കരുവാങ്കല്ല് പാലംതൊടുവിലെ സ്വകാര്യ ഭൂമിയില്‍ തളളിയ മാലിന്യംകൊണ്ട് വീട് ഉപേക്ഷിച്ച് പോവേണ്ട ഗതികേടിലാണ് നാട്ടുകാർ. അഞ്ച് ദിവസം മുൻപ് മാലിന്യവുമായെത്തിയ വാഹനങ്ങൾ സഹിതം ഇതേ സ്ഥലക്ക് കിടക്കുകയാണ്. പ്രതിഷേധവുമായെത്തിയ നാട്ടുകാർ മൂന്നു വാഹനങ്ങളുടേയും ടയറുകള്‍ പഞ്ചറാക്കിയിരുന്നു.
ഇതോടെ വാഹനം മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാവാത്ത സ്ഥിതിയായി. മാലിന്യത്തിൽ നിന്ന് ഒഴുകിയെത്തുന്ന വെളളം തൊട്ടടുത്ത തോട്ടിലേക്കാണ് എത്തുന്നത്. മാലിന്യത്തിൽ നിന്നുളള ദുർഗന്ധം മൂലം പരിസരവാസികൾ പലരും വീടുപേക്ഷിച്ചു പോയി. മാലിന്യം നീക്കാൻ ജില്ല ഭരണകൂടത്തിന്റെ ഇടപെടലാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.