കാട്ടാനപ്പേടിയിൽ വയനാട് ബത്തേരിയിലെ പൊൻകുഴി ഗ്രാമം. വനാതിര്‍ത്തിയില്‍ പൂര്‍ണമായി വൈദ്യുതിവേലി സ്ഥാപിക്കാത്തതും കിടങ്ങുകള്‍ തകര്‍ന്നതും കാട്ടാനകള്‍ക്ക് ജനവാസമേഖലയിലേക്കുള്ള സഞ്ചാരം എളുപ്പമാക്കി. ആനയുടെ ആക്രമണത്തില്‍ വീടുകളും കൃഷിയിടങ്ങളും നശിച്ചവര്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരമായി കിട്ടിയിട്ടില്ല.
മൂന്ന് വർഷംമുൻപാണ് വനാതിർത്തിയിൽ വൈദ്യുതിവേലി സ്ഥാപിക്കുന്ന ജോലികൾ അരംഭിച്ചത്. പക്ഷേ പൂർണമായും വേലി സ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ല. ഇതോടെ വേലിയില്ലാത്ത സ്ഥലങ്ങളിലൂടെ കാട്ടാനകൂട്ടം ജനവാസമേഖലയിലേക്കിറങ്ങി തുടങ്ങി. പലതവണ വീടുകൾ തകർത്തെങ്കിലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സന്ധ്യയായാൽ പുറത്തിറങ്ങാൻപോലും കഴിയില്ല. വൈദ്യുതി വേലിയുടെ കമ്പികൾ കാട്ടനകൾ ചവിട്ടിയൊടിക്കുന്നതും പതിവാണ്. വർഷങ്ങൾക്ക് മുൻപ് നിർമിച്ച കിടങ്ങ് പൂർണമായും നികന്നു പോയി. കൃഷി ചെയ്യണമെങ്കിൽ സ്വന്തം നിലയിൽ വൈദ്യുതി വേലി സ്ഥാപിക്കണം.