നീലേശ്വരം ∙ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു പുഴയിലേക്കു മറിഞ്ഞു; സമീപത്തുണ്ടായിരുന്ന വഞ്ചിവീട് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ മുഴുവൻ പേരും അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടപ്പുറം നടപ്പാലത്തിനു സമീപം ഇന്നലെ രണ്ടരയോടെയായിരുന്നു അപകടം.
മടക്കരയിലെ അബ്ദുല്ല-ഷരീഫ ദമ്പതികളുടെ മകൾ അഫീഫ (നാല്), രാമന്തളിയിലെ സെയ്ദിന്റെ ഭാര്യ റംസീന (28), ഇവരുടെ മകൻ സബീഹ് (നാല്), മടക്കരയിലെ സിറാജിന്റെ ഭാര്യ നഫീസത്ത് (30), മകൾ ഫാത്തിമ (ആറ്), തൃക്കരിപ്പൂരിലെ സീനത്ത് (28), ഡ്രൈവർ ആനച്ചാലിലെ മുസ്താഖ് (26) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നു രണ്ടു കുട്ടികളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരിൽ ഒരാളെ സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് രാത്രി വൈകി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി. നടപ്പാലത്തിനു സമീപത്തുനിന്നു കുടുംബത്തെ കയറ്റിയ ഓട്ടോറിക്ഷ പുഴയോരത്തെ വീതികുറഞ്ഞ റോഡിലൂടെ സഞ്ചരിക്കവേ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
യാത്രക്കാരുടെ നിലവിളി കേട്ടാണ് സമീപത്തുണ്ടായിരുന്ന വഞ്ചിവീട് ജീവനക്കാർ പുഴയിലേക്കു ചാടിയത്. ഓരോരുത്തരെയായി മുങ്ങിയെടുത്തു കരയ്ക്കെത്തിക്കുകയായിരുന്നു. നീലേശ്വരത്തേക്കു വരികയായിരുന്നു ഓട്ടോറിക്ഷ. വഞ്ചിവീട് ജീവനക്കാരായ ഷിജിൽ, സുരേശൻ, വിനു, വിനോദ്, മധു, പ്രവീൺ, സത്യൻ, സുനിൽ, സജീവൻ എന്നിവരാണു ഡ്രൈവറെയും യാത്രക്കാരെയും മരണമുഖത്തുനിന്നു രക്ഷപ്പെടുത്തിയത്.