അറുപത്തിയഞ്ച് ലക്ഷം രൂപ മുടക്കി വയനാട് പൂതാടി മരിയനാട് കോളനിയിൽ നിർമിച്ച കുടിവെള്ള പദ്ധതി ഉപയോഗശൂന്യമായി. വെള്ളം ശുദ്ധീകരിക്കാനാവാതെ വന്നതോടെയാണ് ഉദ്ഘാടനം ചെയ്ത് ഒരുമാസത്തിനുശേഷം കോളനിവാസികൾ പദ്ധതിയെ കൈയൊഴിഞ്ഞത്.
കെട്ടിക്കിടക്കുന്ന ജലാശയത്തിനോട് ചേർന്ന് കിണർ കുഴിച്ചാണ് പദ്ധതി ഒരുക്കിയത്. പക്ഷേ വേനൽ കനത്തതോടെ വെള്ളം മലിനമായി. ഇതോടെ ശുദ്ധീകരണ സംവിധാനവും ഫലപ്രദമല്ലാതായി. കിണറിനുളളിലെത്തുന്നതും ഈ കാണുന്നതുപോലത്തെ കറുത്ത മലിനജലമാണ്. അഞ്ച്മാസംമുൻപ് ഉദ്ഘാടനം ചെയ്ത പദ്ധതി കോളനിവാസികൾ ഉപേക്ഷിച്ചതോടെ വൈദ്യുതി ബന്ധവും വിഛേദിച്ചു.
നിലവിൽ കാട്ടരുവിയിൽനിന്ന് വെള്ളം അരിച്ചെടുത്ത് തലചുമടായാണ് കോളനിയിലെത്തിക്കുന്നത്. കുടിവെള്ള പദ്ധതിയുണ്ടായിട്ടും വെള്ളത്തിനായി കഷ്ടപ്പെടുന്നതിനെക്കുറിച്ച് കോളനിവാസികൾ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.