കടുത്ത വരൾച്ചയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി സൂനാമി ബാധിതമേഖലയായ കരുനാഗപ്പള്ളി, ഓച്ചിറ, ആലപ്പാട് പ്രദേശങ്ങള്‍. ശുദ്ധജലത്തിന് ഏക ആശ്രയമായ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിലൂടെ ഉപ്പുരസമുള്ള വെള്ളമാണ് ഈ ഗ്രാമങ്ങളിൽ ഇപ്പോൾ എത്തുന്നത്. പതിനയ്യായിരത്തോളം കുടുംബങ്ങളാണ് ശുദ്ധജലം കിട്ടാതെ വലയുന്നത്.
കണ്ണകലത്തിലാണ് കടൽ. തൊട്ടടുത്ത് കായലും.എന്നാൽ കൊടുംവരൾച്ചയിൽ കുടിവെള്ളം കുടിക്കാനുള്ള യോഗം ഓച്ചിറ, ക്ലാപ്പന, ആലപ്പാട് പഞ്ചായത്തിനും കരുനാഗപ്പള്ളി നഗരസഭയിലേ പകുതിയിലേറെ കുടുംബങ്ങൾക്കുമില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പു ലൈനുകളാണ് ഇവിടെ ശുദ്ധജലത്തിന് കുടുംബങ്ങള്‍ക്ക് ആശ്രയം. എന്നാൽ വരൾച്ചയുടെ കാഠിന്യത്തിൽ തളർന്ന തീരദേശത്തേ കുടിവെള്ളപദ്ധതിയും ചതിച്ചു. കുടിക്കാൻ ശുദ്ധജലത്തിനായി പൈപ്പു തുറന്നാൽ ലഭിക്കുന്നത് ഉപ്പുവെള്ളം.
പാചകത്തിനും കുടിക്കാനും വില കൊടുത്തും കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് ഇവർ. വലിയ കുപ്പിയിലും കന്നാസുകളിലുമായി വെള്ളം വാങ്ങി വീടുകളിൽ സൂക്ഷിച്ചിക്കുകയാണ്. ചിലവീടുകളിൽ കിണറുകൾ ഉണ്ടെങ്കിലും ഉപ്പുരസമായതിനാൽ വസ്ത്രങ്ങൾ അലക്കാൻ പോലും ഉപയോഗിക്കുന്നില്ല. സൂനാമി ബാധിതമായ ആലപ്പാട് പഞ്ചായത്താണ് ഏറ്റവുമധിക ദുരിതം അനുഭവിക്കുന്നത്.വെള്ളത്തിന്റെ ഉപ്പുരസം മാറ്റി ശുദ്ധജലം ലഭ്യമാക്കിയില്ലെങ്കിൽ ഗുരുതര രോഗങ്ങൾ പിടിപെടുമെന്ന ഭയത്തിലാണ് ഇവിടുത്തെ നിവാസികൾ.