ഗുരുവായൂരിൽ കുടിവെള്ളം ക്ഷാമം രൂക്ഷമായതോടെ ലോഡ്ജുകളും ഹോട്ടലുകളും സമരത്തിലേക്ക്. കുടിവെള്ളമെത്തിക്കാൻ മുൻസിപ്പാലിറ്റി പരാജയപ്പെട്ടെന്നാരോപിച്ചു ചൊവ്വാഴ്ച ലോഡ്ജുകളും ഹോട്ടലുകളും അടച്ചിടും. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുന്നതിനു തലേദിവസമുള്ള സമരം തീർത്ഥാടകരെ ബാധിക്കുമെന്ന് ആശങ്ക.
വേനൽ കനത്തതോടെ കാശ് കൊടുത്താൽ പോലും വെള്ളംകിട്ടാനില്ലാത്ത അവസ്ഥയാണ് ഗുരുവായൂരിൽ. ഗുരുവായൂരിനു സമീപത്തെ തൈക്കാട് പ്രദേശത്തുനിന്നു പണം നൽകി ടാങ്കറിന് വെള്ളമെത്തിച്ചാണ് ഒരുമാസത്തോളമായി ഹോട്ടലുകളും ലോഡ്ജുമെല്ലാം പ്രവർത്തിച്ചിരുന്നത്. തൈക്കാടും കുടിവെള്ളക്ഷാമം രൂക്ഷമായതോടെ വെള്ളം വിൽപ്പനയെ നാട്ടുകാർ എതിർത്തു. ഇതോടെ പ്രവർത്തിക്കാനാവാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു.
വെള്ളം കിട്ടാനുള്ള സാഹചര്യം മുൻസിപ്പാലിറ്റിയോ ജില്ലാ ഭരണകൂടമോ ഒരുക്കണമെന്നാണ് ആവശ്യം. ഇതിനു വേണ്ടി ചൊവ്വാഴ്ച നൂറ്റമ്പോളം വരുന്ന ലോഡ്ജുകളും ഹോട്ടലുകളും അടച്ചിട്ടു പ്രതിഷേധിക്കാനാണു വിവിധ വ്യാപാരിസംഘടനകൾ ചേർന്ന് തീരുമാനിച്ചത്.
ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിനു ബുധനാഴ്ച കൊടിയേറും. ഇതിന്റെ തലേദിവസം ഹോട്ടലുകളും ലോഡ്ജുകളും അടച്ചിട്ടാൽ ഉത്സവം കൂടാനെത്തുന്ന നൂറുകണക്കിനു ഭക്തർക്കു താമസിക്കാനും ഭക്ഷണം കിട്ടാനും ഇടയില്ലാതാക്കും. അതിനാൽ പ്രശ്നപരിഹാരിത്തിനുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്.