വൈക്കത്ത് സോളർ ബോട്ട് തകരാറിലാക്കിയതിനു സമാനമായ രീതിയിൽ ജങ്കാറിനും കേടുവരുത്തിയിരുന്നതായി മുൻ കരാറുകാരനായ സുനിൽ കുമാറിന്റെ വെളിപ്പടുത്തൽ. ജങ്കാറിന്റെ പ്രൊപ്പല്ലറിനും ഗിയർ ബോസ്കിനും തുടർച്ചയായി കേടുവരുത്തിയതോടെ വെറും ഒമ്പതുമാസം കൊണ്ട് കരാറുപോലും അവസാനിപ്പിച്ച് സുനിൽ സർവീസ് നിർത്തുകയായിരുന്നു.
1030000 രൂപയ്ക്ക് 2011ലാണ് സുനിൽകുമാർ ജങ്കാർ സർവീസിന്റെ കരാർ ഏറ്റെടുത്തത്. എന്നാൽ സർവീസ് തുടങ്ങി മൂന്നു മാസം കഴിഞ്ഞതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പലകുറി പ്രൊപ്പല്ലറുകൾ കേടായി. ഹ്രൈഡ്രോളിക് ഗിയർ ബോക്സും തുടർച്ചയായി തകരാറിലായി. പരിശോധനിയിൽ മിക്കതും സ്വാഭാവിക തകരാറെല്ലെന്ന് കണ്ടെത്തി.
സാമ്പത്തിക ബാധ്യത താങ്ങാനാവാതെ ഒടുവിൽ വെറും മാസം ഒമ്പതു കൊണ്ട് സുനിൽകുമാർ കരാർ അവസാനിപ്പിച്ചു. വൈക്കം ജെട്ടിയിൽ തന്നെയായിരുന്നു ജങ്കാർ എല്ലാ ദിവസവും സർവീസ് അവസാനിപ്പിച്ചിരുന്നത്. വെള്ളത്തിനടിയിൽ കുറഞ്ഞത് അരമണിക്കൂറെങ്കിലും ചെലവഴിച്ചാൽ മാത്രമെ ഇത്തത്തിൽ തകരാർ സൃഷ്ടിക്കാൻ കഴിയുവെന്ന് സുനിൽ പറയുന്നു. അതുകൊണ്ട് തന്നെ പ്രദേശത്തെക്കുറിച്ച് കൃത്യമായ അറിവുള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്ന് സുനിൽ ആരോപിക്കുന്നു.
കൊച്ചി കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ചില ജീവനക്കർ തന്നെ സമതിച്ചിച്ചുള്ളതായും സുനിൽ പറഞ്ഞു. അതേസമയം സോളർ ബോട്ട് തകരാറിലാക്കിയ സംഭവം സബന്ധിച്ച് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബോട്ടിന്റെ സുരക്ഷയ്ക്ക് ക്യാമറകളും ലൈറ്റുകളും ഉൾപ്പെടെ കൂടുതൽ സംവിധാനമൊരുക്കാനും ജലഗതാഗതവകുപ്പ് തീരുമാനിച്ചു.