പുരോഗമന കലാസാഹിത്യ സംഘക്കാരൻ എന്നു തന്നെ വിശേഷിപ്പിച്ചാൽ വിഷം കുടിക്കുമെന്നു പറഞ്ഞ കഥാകാരൻ ടി. പത്മനാഭന് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ മറുപടി. അംഗീകാരത്തിന് കുറവു വരുന്നു എന്നു തോന്നുമ്പോഴാണോ സാഹിത്യകാരൻമാർ നയപരമായ വിയോജിപ്പ് കാണിക്കേണ്ടതെന്ന് ശ്രീരാമകൃഷ്ണൻ ചോദിച്ചു. എം. ടി വാസുദേവൻ നായരെ മലയാളി പിന്തുണയ്ക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
ഇടപ്പള്ളിയിൽ പ്രഫ. എസ്. ഗുപ്തൻനായർ ഫൗണ്ടേഷൻ പുരസ്കാരം പ്രഫ. എം.കെ. സാനുവിനു സമർപ്പിക്കുന്ന വേദിയിലാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കഥാകൃത്ത് ടി. പത്മനാഭന് മറുപടി പറഞ്ഞത്. കോഴിക്കോട്ട് സംഘടിപ്പിച്ച കേരള സാഹിത്യോൽസവത്തിൽ പുകസയ്ക്കും എംടിക്കുമെതിരെ പത്മനാഭൻ സംസാരിച്ചതാണ് വിമർശനത്തിനിടയാക്കിയത്.
എംടി വാസുദേവൻനായർക്ക് പിന്തുണ ആവശ്യമുള്ള കാലഘട്ടത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിൽ യുക്തിയില്ല എന്ന് പറയുന്നത് ശരിയല്ല. സമൂഹത്തിൽ മുൻപേ പറക്കുന്ന പക്ഷികളായി കാണുന്ന സാഹിത്യകാരൻമാരുടെ അപചയമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് പറഞ്ഞാണ് പി. ശ്രീരാമകൃഷ്ണൻ അവസാനിപ്പിച്ചത്.