വീടിനു സമീപത്തെ മാളത്തിൽ ഒളിച്ച മൂർഖൻപാമ്പിനെ ജെസിബി ഉപയോഗിച്ച് മണ്ണു നീക്കി പിടികൂടുന്നതിനിടെ കട്ടപ്പന ഷുക്കൂർ അഗ്രോ കെമിക്കൽസ് ഉടമ ഷുക്കൂറിന്റെ കണ്ണിൽ വിഷം തെറിച്ചുവീണതിനെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെള്ളയാംകുടി കൊല്ലാറ ജോണിന്റെ പുരയിടത്തിലെത്തിയ മൂർഖനെയാണു മൂന്നുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലൂടെ പിടികൂടിയത്. വീടിനോടു ചേർന്ന സ്ഥലത്തു നിന്നിരുന്ന കുട്ടികളാണ് ഇന്നലെ ഉച്ചയോടെ മൂർഖനെ കണ്ടത്.
മുൻപ് വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ മാളത്തിലാണ് പാമ്പ് കയറിയത്. ഇതോടെ പാമ്പുപിടിത്ത വിദഗ്ധനായ ഷുക്കൂറിനെ വിവരം അറിയിച്ചു. ഷുക്കൂർ എത്തിയെങ്കിലും മാളത്തിലൊളിച്ച പാമ്പിനെ പിടികൂടാനാകാതെ വന്നതോടെ ജെസിബി എത്തിച്ചു മണ്ണിളക്കി. ഇതിനിടെ പുറത്തേക്കു വന്ന പാമ്പിനെ ഷുക്കൂർ പിടികൂടുകയായിരുന്നു.
തുടർന്നു പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനായി ചാക്കിനുള്ളിലേക്കു കയറ്റുന്നതിനിടെയാണു പാമ്പിന്റെ വിഷം ഇദ്ദേഹത്തിന്റെ ഇടതു കണ്ണിലേക്കു തെറിച്ചുവീണത്. ഏകദേശം 1200 പാമ്പുകളെ പിടികൂടിയിട്ടുള്ള ഷുക്കൂറിനെ അണലിയും മൂർഖനും ഉൾപ്പെടെയുള്ള പാമ്പുകൾ എട്ടുതവണ കടിച്ചിട്ടുണ്ട്. ഇന്നലെ പിടികൂടിയ അഞ്ചരയടി നീളമുള്ള പുല്ലാനി വർഗത്തിൽപെട്ട മൂർഖന് അഞ്ചുവയസ്സുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.