കൊച്ചുമക്കൾ തൊടുപുഴയാറ്റിൽ മുങ്ങി മരിച്ചതിന് സാക്ഷിയാകേണ്ടി വന്നതിന്റെ ദുഃഖഭാരത്താൽ ഹൃദയം നീറി കഴിഞ്ഞ മുത്തശ്ശിയും കൊച്ചുമക്കളുടെ അടുക്കലേക്ക് യാത്രയായി. കഴിഞ്ഞ മാസം തൊടുപുഴയാറ്റിൽ മുങ്ങി മരിച്ച നാഗർകോവിൽ സ്വദേശികളായ ഫെസ്റ്റസിന്റേയും (15) ഫുള്ളറിന്റേയും (13) മുത്തശ്ശിയായ ലക്ഷ്മിയാണ് (65) ഹൃദയാഘാതത്തെ തുടർന്ന് തിരുനെൽവേലിയിൽ മരിച്ചത്.
സ്കൂൾ അവധിക്ക് ലക്ഷ്മി മകൻ എബനസറിന്റെ മക്കളേയും കൂട്ടി കഴിഞ്ഞ ഏപ്രിൽ ആദ്യ ആഴ്ച തൊടുപുഴയിലെ ബന്ധു വീട്ടിൽ എത്തിയപ്പോഴാണു കൊച്ചുമക്കൾ ഒഴുക്കിൽപ്പെട്ടു മരിച്ചത്. ഏപ്രിൽ ഒൻപതിന് ബന്ധുവീട്ടിലെ ബന്ധുക്കളും കൊച്ചു മക്കളുമെല്ലാമായി തൊടുപുഴയാറ്റിൽ കുളിക്കുന്നതിനിടെ ഫെസ്റ്റസും, ഫുള്ളറും ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇവരെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ ലക്ഷ്മിയും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഒഴുക്കിൽപ്പെട്ട രണ്ട് മക്കളെ രക്ഷിക്കാനാകാത്തതിനെ തുടർന്ന് ലക്ഷ്മി വലിയ ദുഃഖത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം തിരുനൽവേലിയിൽ മകൾ വിജയയുടെ വീട്ടിലെത്തിയ ലക്ഷ്മിക്ക് വ്യാഴാഴ്ച അസ്വസ്ഥതയുണ്ടായി തലചുറ്റി വീണ ലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. സംസ്കാരം നടത്തി.