തൃശൂർ എടവിലങ്ങിൽ സി.പി.ഐക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനും വീട്ടുകാർക്കും നേരെ അക്രമണം. രാഷ്ട്രീയ തർക്കം മൂലം സി.പി.എം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് സി.പി.ഐ പരാതി നൽകി. പഞ്ചായത്ത് പ്രസിഡന്റടക്കം നാല് പേർ ആശുപത്രിയിലാണ്
എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ടി.എം.ഷാഫിയും കുടുംബാംഗങ്ങളുമാണ് അക്രമിക്കപ്പെട്ടത്. ഷാഫിയുടെ ഭാര്യ സബിത ,സഹോദരൻ ജലീൽ ,ജലീലിന്റെ ഭാര്യ സജീന എന്നിവരാണ് പരിക്കുകളോടെ ചികിത്സ തേടിയത്. ഇന്നലെ അർധരാത്രിയോടെ വീടിന് നേരെ പടക്കം എറിഞ്ഞാണ് ആക്രമണം തുടങ്ങിയത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ ബൈക്കിലെത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ആയുധങ്ങളുമായി ആക്രമിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളും ഡി.വൈ.എഫ്.ഐ നേതാക്കളുമടങ്ങിയ സി.പി.എം പ്രവർത്തകരാണ് അക്രമണത്തിന് പിന്നിലെന്നാണ് പരാതി.
സി.പി.എം പിന്തുണയോടെയാണ് സി.പി.ഐ പഞ്ചായത്ത് ഭരിക്കുന്നതെങ്കിലും പ്രാദേശിക തർക്കം രൂക്ഷമാണ്. ഇതു മൂലം നേരത്തെയും ആക്രമണങ്ങളുണ്ടായിരുന്നു. നിലവിലെ അക്രമണത്തെ ശക്തമായി നേരിടുമെന്ന് സി.പി.ഐ പ്രതികരിച്ചു. മൂന്ന് പേർക്ക് തലക്കടക്കം പരുക്കേറ്റപ്പോൾ മർദനത്തിനിടെ കുഴഞ്ഞ് വീണ സജീന ഐ.സിയുവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.