ദേവികുളത്ത് ജനജീവിതം ദുസ്സഹമാക്കി കാട്ടാനകളുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ ആഴ്ച ഒരാളെ കൊലപ്പെടുത്തിയ കാട്ടാനകള്‍ വീടും വാഹനങ്ങളും തകര്‍ത്തു. കാട്ടാനകളെ തുരത്താന്‍ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേവികുളം ഡിഎഫ്ഒ ഓഫിസ് ഉപരോധിച്ചു.
കഴിഞ്ഞ ഒരു മാസമായി രണ്ട് കൊമ്പനാനകളാണ് ദേവികുളത്ത് ഭീതി വിതയ്ക്കുന്നത്. ജനവേസമേഖലയ്ക്ക് സമീപം രാവും പകലും തമ്പടിക്കുന്ന കാട്ടാനകള്‍ പ്രദേശത്തെ കൃഷിയെല്ലാം നശിപ്പിച്ചു. ഭക്ഷണവും വെള്ളവും ഇല്ലാതായതോടെ കാട്ടാനകള്‍ കൂടുതല്‍ അക്രമകാരികളായി. കഴിഞ്ഞ ആഴ്ച കുരിശടിയില്‍ മെഴുകുതിരി കത്തിക്കാനെത്തിയ പ്രദേശവാസിയെ ആന ചവുട്ടികൊന്നു. സ്ഥിരമായി വീടുകള്‍ അടിച്ചു തകര്‍ക്കുന്ന കൊമ്പന്‍മാര്‍ വാഹനങ്ങളെയും ആക്രമിച്ചു. കഴിഞ്ഞ രാത്രി ഒരു ഓട്ടോറിക്ഷ കൊമ്പന്‍ പൂര്‍ണമായും തകര്‍ത്തു. രാത്രിയില്‍ ഉറക്കംവെടിഞ്ഞ് ജനങ്ങള്‍ കാട്ടാനയെ തുരത്താന്‍ പതിനെട്ടടവ് പയറ്റിയിട്ടും ഫലമില്ല.
വനംവകുപ്പിന്റെ ഭാഗത്തു നിന്ന് കാര്യമായ നടപടിയില്ലാത്ത സാഹചര്യത്തിലാണ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡിഎഫ്ഒ ഓഫിസ് ഉപരോധിച്ചത്. മൂന്ന് മണിക്കൂറിലേറെ ജീവനക്കാരെ ഓഫിസില്‍ തടഞ്ഞുവെച്ചു.
തുടര്‍ന്ന് എസിഎഫുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ നാട്ടുകാരുടെ ആവശ്യങ്ങള്‍ ഉന്നതാധികാരികളെ ഫോണില്‍ അറിയിച്ചു. വനംവകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ടീമിനെ ആനയെ തുരത്താന്‍ നിയോഗിച്ചു. സ്്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ സിസിഎഫ് നേരിട്ടെത്താമെന്ന് ഉറപ്പുകൂടി ലഭിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.