തൃശൂരിലെ ജനതാദൾ യുണൈറ്റഡ് നേതാവ് പി.ജി. ദീപക്കിനെ കൊല്ലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. ബി.ജെ.പിയുടെയും ആർ. എസ്. എസിന്റെയും പ്രവർത്തകരായ പത്ത് പേരാണ് കുറ്റവിമുക്തരാണ്. മുഖംമൂടി ധരിച്ച് നടന്ന ആക്രമണത്തിലെ യഥാർത്ഥ പ്രതികൾ ഇവരാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.
ജനതാദൾ യുണൈറ്റഡ് സംസ്ഥാന കൗൺസിൽ അംഗവും നാട്ടിക മണ്ഡലം പ്രസിഡന്റുമായ പി.ജി ദീപക് കുത്തേറ്റാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ കേസിൽ ബി.ജെ.പിയുടെയും ആർ. എസ്. എസിന്റെയും പ്രാദേശിക നേതാക്കളായ പത്ത് പേരായിരുന്നു പ്രതികൾ. എന്നാൽ ഇവരെയെല്ലാവരെയും കുറ്റവിമുക്തരാക്കികൊണ്ട് വെറുതേവിടാനാണ് തൃശൂർ ജില്ല അഡീഷണൽ സെഷൻസ്കോടതി വിധിച്ചത്. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ദീപക്കിനെ ആക്രമിച്ചതെന്നായിരുന്നു കുറ്റപത്രം.
എന്നാൽ അറസ്റ്റിലായിരിക്കുന്ന ഇവർ തന്നെയാണ് ആക്രമണം നടത്തിയതെന്നും യഥാർത്ഥ പ്രതികളെന്നും തെളിയിക്കാൻ പ്രോസിക്യൂഷനോ പൊലീസിന് സാധിച്ചില്ലെന്നതാണ് പ്രതികളെ വിടാനുള്ള കാരണമായി കോടതി പറഞ്ഞത്. ഇതോടെ ജയിലിൽ കഴിയുന്ന ഏഴ് പേരെ ഉടൻ മോചിപ്പിക്കേണ്ടിവരും. 2015 മാർച്ച് 25ന് രാത്രി തൃശൂർ പഴുവിൽ വച്ചാണ് ദീപക് കൊല്ലപ്പെട്ടത്. റേഷൻ വ്യാപാരികൂടിയായ ദീപക് കട അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിലെത്തിയവർ കുത്തിവീഴ്ത്തുകയായിരുന്നു.
ബി.ജെ.പി പ്രവർത്തകനായിരുന്ന ദീപക് ഏതാനും വർഷം മുൻപ് പാർട്ടി വിട്ട് ജനതാദളിൽ ചേർന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ചേർപ്പ് സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്ന് ഭരണപക്ഷമായിരുന്ന ജനതാദൾ യുണൈറ്റഡിന്റെ ആവശ്യപ്രകാരം സ്പെഷൽ പ്രോസിക്യൂട്ടറെ നിയോഗിച്ചായിരുന്നു വിചാരണ നടത്തിയത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെ ആലോചന
Advertisement