വെള്ളം കുടി മൽസരത്തിന് ഫുൾബോട്ടിൽ മദ്യം സമ്മാനമായി നൽകി ഓണം ആഘോഷിക്കാനിരുന്ന ക്ലബിനെ ഞെട്ടിച്ച് കൊലപാതകം. തിരുവനന്തപുരം ആറ്റിങ്ങലിന് സമീപം നഗരൂരിലെ ഉദയ യൂത്ത് ക്ലബാണ് അപൂർവ മൽസരം നടത്താനൊരുങ്ങി ഒടുവിൽ അപ്രതീക്ഷിത ഞെട്ടലിലായത്. ആഘോഷങ്ങളുടെ ഒരുക്കം നടക്കുന്നതിനിടെയിലാണ് ക്ലബിൽ വച്ച് സുഹൃത്തുക്കൾ ഏറ്റുമുട്ടിയതും കത്തി കുത്തിൽ കലാശിച്ച് ഒരാൾ മരിച്ചതും. നഗരൂർ തണ്ണീർക്കോണം സ്വദേശി ശിവദത്താണ് കൊല്ലപ്പെട്ടത്. ശിവദത്തിന്റെ സുഹൃത്തും അയൽവാസിയുമായ അജീഷിനെ പൊലീസ് പിടികൂടുകയും ചെയ്തു.
ഇരുപത്തെട്ടാം ഓണാഘോഷമാണ് ഇന്ന് രാവിലെ മുതൽ നടത്താനിരുന്നത്. ആഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ ഐറ്റം വെള്ളംകുടി മൽസരമായിരുന്നു. ഒരു ഫുൾ ബെക്കാർഡി റം ആയിരുന്നു വെള്ളംകുടി മൽസരത്തിലെ ജേതാവിന് നിശ്ചയിച്ചിരുന്നത്. സമ്മാനത്തിന്റെ വിവരങ്ങളടക്കം രേഖപ്പെടുത്തി നോട്ടീസ് വിതരണം ചെയ്തു. മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പും നോട്ടീസിൽ നൽകാൻ മറന്നില്ല.
എന്നാൽ മൽസരത്തിന്റെ തലേരാത്രിയിൽ മദ്യലഹരിയിൽ തന്നെ നടന്ന വാക്ക് തർക്കമാണ് കൊലപാതകത്തിലെത്തിയത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ കൊല്ലപ്പെട്ട ശിവദത്തും കൊലനടത്തിയ അജീഷും അടക്കമുള്ള സുഹൃത്തുക്കൾ ക്ലബിലിരുന്ന് അവസാനവട്ട ഒരുക്കത്തിലായിരുന്നു. എല്ലാവരും മദ്യമടിച്ച് നന്നായി മിനുങ്ങിയിട്ടുമുണ്ടായിരുന്നു. ഇതിനിടെ ശിവദത്തും അജീഷും തമ്മിൽ വാക്കുതർക്കമുണ്ടായി. ശിവദത്ത് ആദ്യംഅജീഷിനെ അടിച്ചു. അതിന്റെ വാശിക്ക് അജീഷ് കത്തിയെടുത്ത് ശിവദത്തിനെയും കൂടെയുണ്ടായിരുന്ന രാഹുലിനെയും കുത്തി. ശിവദത്ത് അവിടെ വച്ച് തന്നെ മരിച്ചു. രാഹുൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മദ്യം സമ്മാനമായി നൽകി ഓണം ആഘോഷിക്കാനിരുന്നിടത്ത് മദ്യലഹരിയിലെ വഴക്ക് ഒരാളുടെ ജീവനെടുത്തതോടെ ആഘോഷം മാറ്റിവച്ചു.