സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിനായി നദീതട അതോറിറ്റി രൂപീകരണം സര്‍ക്കാരിന്‍റെ പരിഗണനയിലെന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസ്. നദികളുടെ സംരക്ഷണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ അധികാരം പ്രയോഗിക്കാന്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പെരിയാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് മലയാള മനോരമ കൊച്ചിയില്‍ സംഘടിപ്പിച്ച ആശയക്കൂട്ടത്തിലായിരുന്നു മന്ത്രി നിലപാട് പറഞ്ഞത്.
പതിവ് നടപടികള്‍ക്കപ്പുറത്തേക്ക് കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ പെരിയാറടക്കം സംസ്ഥാനത്തെ മുഴുവന്‍ നദികളും അപടത്തിലാകുമെന്ന മുന്നറിയിപ്പാണ് ജലവിഭവമന്ത്രി നല്‍കിയത്. പെരിയാര്‍ നദി സംരക്ഷിക്കാന്‍ പ്രത്യേക അതോറിറ്റി എന്ന ആവശ്യമായിരുന്നു മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടത്തില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്. എന്നാല്‍ ഓരോ നദികള്‍ക്കും പ്രത്യേക അതോറിറ്റി എന്ന ആശയം റെ പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ നദികളുടെയും സംരക്ഷണത്തിനായി ജുഡീഷ്യല്‍ അധികാരമുളള നദീതട അതോറിറ്റി രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.
അതോറിറ്റി രൂപീകരിക്കും വരെ കാത്തുനില്‍ക്കുന്നതിനു പകരം തദ്ദേശ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും നദികളുടെ സംരക്ഷണത്തിനായി നിലവിലുളള നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ആശയക്കൂട്ടത്തിന്റെ ശുപാർശകൾ മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു മന്ത്രിക്ക് കൈമാറി. പിഎസ്്സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണനായിരുന്നു ആശയക്കൂട്ടത്തിന്‍റെ മോഡറേറ്റര്‍. എംഎല്‍എമാരടക്കമുളള ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും വിവിധി സര്‍ക്കാര്‍ വകുപ്പ് മേധാവികളും കൂട്ടായ്മയില്‍ പങ്കെടുത്തു.