പാലക്കാട് വെള്ളിനേഴിയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ജലസേചന പദ്ധതി പാഴായി. പതിനാല് വർഷം മുൻപ് പദ്ധതിക്കായി നിർമ്മിച്ച ടാങ്കും കാടുകയറി നശിച്ചു
2003ൽ പതിനാലര ലക്ഷം രൂപ മുടക്കിയാണ് പാലാടൻമല ജലസേചന പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. കുന്തിപ്പുഴയുടെ സമീപത്തായി സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കൂറ്റൻ ടാങ്ക് നിർമ്മിച്ചിരുന്നു. തിരുവാഴിയോട്, തിരുനാരായണപുരം, കുറുവട്ടൂർ, പുത്തൻകുളം തുടങ്ങിയ സ്ഥലങ്ങളിലെ കാർഷിക ആവശ്യങ്ങൾക്ക് പദ്ധതി ഉപകരിക്കുമെന്നായിരുന്നു കണക്കു കൂട്ടൽ. ഇതിനായി ടാങ്കിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് പൈപ്പുകളും സ്ഥാപിച്ചിരുന്നു. എന്നാൽ അപ്രസക്തമായ സാങ്കേതി കാരണങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതിയുടെ പ്രവർത്തനം നീണ്ടുപോയി.
കരാറുകാർ പണം മുഴുവൻ കൈപ്പറ്റിയെങ്കിലും മോട്ടോർ അടക്കമുള്ള യന്ത്രസംവിധാനങ്ങൾ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചിരുന്നില്ല. പൈപ്പുകളിൽ പലതും നശിച്ചു. ടാങ്ക് കാടുകയറിയ നിലയിലാണ്. പദ്ധതിയുടെ മറവിൽ നടന്ന അഴിമതിക്കെതിരെ പോലും നടപടിയുണ്ടായല്ല.