ഐഎസ്എൽ സീസണിൽ ഫോമിലല്ല എന്നു മുഹമ്മദ് റാഫിയെ കുറ്റം പറഞ്ഞ ആരാധകർക്കു പോലും ഒരു സ്വകാര്യ ആഗ്രഹമുണ്ടായിരുന്നു– ഫൈനലിൽ റാഫിച്ച ഗോളടിക്കണം. ആരാധകരുടെ പ്രതീക്ഷയും റാഫിയുടെ മനസ്സിലെ തീവ്രമായ ആഗ്രഹവും ഒത്തു ചേർന്നപ്പോൾ അതു നടന്നു. കലൂർ സ്റ്റേഡിയത്തിലെ അര ലക്ഷത്തിലേറെ ആരാധകർക്കു മുന്നിൽ റാഫിയുടെ സീസണിലെ രണ്ടാം ഗോൾ പിറന്നു. അതും ഒന്നാന്തരം ഹെഡറിലൂടെ. റാഫിച്ചയെന്നു ആരാധകർ സ്നേഹപൂർവം വിളിക്കുന്ന റാഫി വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ ഹെഡ്മാസ്റ്ററായി. നിലത്തു കൂടി പോകുന്ന പന്തു പോലും ഹെഡ് ചെയ്തു കളയും എന്ന വിമർശനങ്ങൾക്കുള്ള മറുപടി. ഗോളടിച്ചതിനു ശേഷം സ്വന്തമായിട്ട് ആഘോഷിക്കുന്നതിനു മുൻപു തന്നെ സഹകളിക്കാർ റാഫിയെ വട്ടംചുറ്റി–എത്ര കാലമായി കാത്തിരിക്കുന്നു എന്നതു പോലെ..!
ഐഎസ്എല്ലിലെ ആറാം ഗോളോടെ മലയാളി ഗോൾവേട്ടക്കാരിൽ മുഹമ്മദ് റാഫി ഒരു പടി മുന്നിലെത്തി. കഴിഞ്ഞ സീസണിലെ നാലു ഗോളും ഈ സീസണിലെ ഒന്നും ചേർത്ത് അഞ്ചു ഗോളായിരുന്നു ഫൈനലിനിറങ്ങുമ്പോൾ ഈ കാസർകോട് തൃക്കരിപ്പൂരുകാരന്റെ ഐഎസ്എൽ സമ്പാദ്യം. ഈ സീസണിൽ അഞ്ചു ഗോൾ നേടിയ സി.കെ. വിനീതും റാഫിക്കൊപ്പമുണ്ടായിരുന്നു. എഫ്സി ഗോവയ്ക്കെതിരെ ഫറ്റോർദ സ്റ്റേഡിയത്തിൽ നടന്ന ലീഗ് ഘട്ട മത്സരത്തിലെ 46–ാം മിനിറ്റിൽ ഗോൾ നേടിയാണു റാഫി ബ്ലാസ്റ്റേഴ്സിനായി തന്റെ സീസണിലെ ആദ്യ ഗോൾ കുറിച്ചത്. ഇതിനു ശേഷമായിരുന്നു വിനീതിന്റെ ഗോൾ പ്രകടനങ്ങൾ. ഗോളടിക്കാത്തതിന്റെ പേരിൽ ആരാധകർ റാഫിയെ വിമർശിക്കുമ്പോൾ ഏറ്റവും പിന്തുണ നൽകിയതും വിനീത് തന്നെയായിരുന്നു. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. കണ്ണൂരിൽ കോളജ് പഠനക്കാലത്തു വിനീതിനൊപ്പം കളിച്ച ഷാഫിയുടെയും റാസിയുടെയും ചേട്ടനാണു റാഫി– അന്നേ സൂപ്പർ താരം.