ഐഎസ്എല്ലില്‍ ഗോൾ മഴ തീര്‍ത്ത് ഡല്‍ഹി - മുംബൈ മല്‍സരം മൂന്നു ഗോള്‍ സമനിലയില്‍. മുംബൈയ്ക്കായി ക്രിസ്റ്റ്യന്‍ വാഡോക്സ് ഇരട്ടഗോള്‍ നേടി. രണ്ടു ഗോളിന് പിന്നിട്ട് നിന്നശേഷം തിരിച്ചടിച്ച് സമനില പിടിക്കാനായത് ഡല്‍ഹിക്ക് വിജയത്തോളം നേട്ടമായി.
ഓരോ ഗോള്‍ സമനില കണ്ട തുടര്‍ച്ചയായ മൂന്നു മല്‍സരങ്ങള്‍ക്കുശേഷം അരഡസന്‍ ഗോള്‍ പിറന്ന പോരാട്ടം. സ്വന്തം മണ്ണില്‍ തിണ്ണമിടുക്കെന്നോണം ഡല്‍ഹിയുടെ മുന്നേറ്റം കണ്ടാണ് കളിതുടങ്ങിയത്. മുംബൈ തിരിച്ചടിച്ചുതുടങ്ങിയതോടെ കളി മാറി. ആറു മിനിറ്റിന്റെ ഇടവേളയില്‍ ഇരട്ടഗോളുമായി ഹംഗേറിയന്‍ താരം ക്രിസ്റ്റ്യന്‍ വാഡോക്സ് മുംബൈയുടെ സൂപ്പര്‍ ഹീറോയായി.
ആദ്യപകുതി ആവേശത്തിരയിളക്കിയെങ്കില്‍ രണ്ടാംപകുതിയില്‍ ആവേശം കൊടുമ്പിരികൊണ്ടു. റിച്ചാര്‍ഡ് ഗാഡ്സെയിലൂടെ ഡല്‍ഹി ഒരു ഗോള്‍ മടക്കി.
അധികസമയം ആശ്വസിക്കാന്‍ ഡല്‍ഹിക്കായില്ല. സോണി നോര്‍ദെയിലൂടെ 69ാം മിനിറ്റില്‍ മുംബൈയുടെ മൂന്നാം ഗോള്‍. വിജയമുറപ്പിച്ച് മുംബൈ ആരാധകര്‍ ആഘോഷം തുടങ്ങിയെങ്കിലും ആന്‍റി ക്ലൈമാക്സ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 76ാം മിനിറ്റില്‍ ബാദ്രേ ബാജിയിലൂടെ രണ്ടാം ഗോള്‍ മടക്കിയ ഡല്‍ഹി 82ാം മിനിറ്റില്‍ മൂന്നാം ഗോളും തിരിച്ചടിച്ചു. പെനല്‍റ്റി ബോക്സിനുള്ളില്‍ ഗാഡ്സെയെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനല്‍റ്റി മാര്‍സെലീഞ്ഞ്യോ വലയ്ക്കുള്ളിലാക്കി.
തൊട്ടുപിന്നാലെ ഡെഫഡറിക്കോയുടെ ഷോട്ട് ഡല്‍ഹിയുടെ പോസ്റ്റില്‍ തട്ടിത്തെറിച്ചത് വിശ്വസിക്കാനാകാതെ ഗാലറി തരിച്ചിരുന്നു.