78–ാം മിനിറ്റിൽ ഇയാൻ ഹ്യൂം നേടിയ ഗോളിൽ ഡൽഹി ഡയനാമോസിനെതിരായ മൽസരത്തിൽ അത്‍ലറ്റികോ ഡി കൊൽക്കത്തയ്ക്ക് ജയം. ഐഎസ്എല്‍ മൂന്നാം സീസണിൽ ഹ്യൂമിന്റെ രണ്ടാം പെനാല്‍റ്റി ഗോളായിരുന്നു ഇത്. ഇതോടെ, ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇയാന്‍ ഹ്യൂമിന് സ്വന്തമായി.
പെനാൽറ്റിയിലൂടെ ആദ്യം അവസരം ലഭിച്ചത് ഡൽഹിക്കായിരുന്നുവെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. പോസ്റ്റിനുള്ളിൽ വച്ച് റിച്ചാർഡ് ഗാഡ്സെയെ ഫൗൾ ചെയ്തതിന് എൻറിക്കോ സെറീനോയ്ക്ക് റഫറി മഞ്ഞക്കാർഡ് കാണിച്ചു. രണ്ടാമതും മഞ്ഞകാർഡ് ലഭിച്ചതോടെ സെറീനോ കളത്തിനു പുറത്തേക്ക്. തുടർന്ന് 75–ാം മിനിറ്റിൽ പെനാൽറ്റി കിക്കെടുത്ത ഡൽഹിയുടെ മാർക്കെലോയ്ക്ക് പിഴച്ചു. പന്ത് കൊൽക്കത്തയുടെ പോസ്റ്റിനു മുകളിലൂടെ കടന്നുപോയി.
ആവേശം അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ കൊൽക്കത്തയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത സൂപ്പർ താരം ഇയാൻ ഹ്യൂമിന് പിഴച്ചില്ല. 78–ാം മിനിറ്റിൽ കൊൽക്കത്തയുടെ വിജയഗോൾ. മൽസരത്തിൽ കൊൽക്കത്തയുടെ ഗോളിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. 35–ാം മിനിറ്റിൽ ഡൽഹിയുടെ താരങ്ങൾക്ക് ലഭിച്ച ഒരുപറ്റം അവസരങ്ങൾ ഗോളിയുടെ മികവിലാണ് തടഞ്ഞത്.